കോഴിക്കോട്: മിഠായിത്തെരുവില്‍ അടിക്കടിയുണ്ടാകുന്ന തീപിടിത്തങ്ങളെ തുടര്‍ന്ന് സംയുക്ത ഉദ്യോഗസ്ഥസംഘം നടത്തിയ പരിശോധനയില്‍ സുരക്ഷ ക്രമീകരണങ്ങള്‍ ഉറപ്പുവരുത്താത്ത കടകൾ ഉള്ളതായി കണ്ടെത്തി. സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പുവരുത്തുന്നതിനായി 604 കടകളിലാണ് തിങ്കളാഴ്ച പരിശോധന നടത്തിയത്. ഇതിൽ മാനദണ്ഡങ്ങൾ പാലിക്കാത്ത 192 കടകള്‍ അടച്ചുപൂട്ടാന്‍ നോട്ടീസ് നല്കി എന്നാണ് വിവരം. റവന്യു, കെ.എസ്.ഇ.ബി, ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ്, കോര്പറേഷന് ഉദ്യോഗസ്ഥരുടെ സംയുക്ത സംഘംമാണ് പരിശോധന നടത്തിയത്. നേരത്തേ 1250 കടകള്‍ക്ക് നോട്ടീസ് നല്കി ഏഴുദിവസത്തിനകം പരിഹാരം കാണാന്‍ ആവശ്യപ്പെട്ടിരുന്നു. ഡിസാസ്റ്റര്‍ മാനേജ്മെന്റ് ആക്ട് പ്രകാരമാണ് വ്യാപാര സ്ഥാപനങ്ങള്‍ക്ക് അടച്ചുപൂട്ടല്‍ നോട്ടീസ് നല്‍കിയത്. പരിശോധന ഇന്നും തുടരും. ഒാരോ സ്ഥാപനത്തിനും പ്രത്യേകമായി നല്കിയ നിര്‍ദേശങ്ങള്‍ നടപ്പാക്കിയോ എന്നാണ് ജില്ല ഭരണകൂടം പ്രധാനമായും പരിശോധിക്കുന്നത്.

അടിക്കടിയുണ്ടാകുന്ന തീപിടിത്തങ്ങളെ തുടര്‍ന്ന് നടത്തിയ പ്രാഥമിക പരിശോധനയില്‍ പല കടകളുടെയും വയറിങ്ങുകള്‍ മാറ്റണമെന്നും അഗ്നിശമന സംവിധാനങ്ങള്‍ ഒരുക്കണമെന്നും വസ്ത്രങ്ങളുടെ പെട്ടികളും മറ്റും സ്വിച്ച് ബോര്ഡുകള്ക്കരികിലും മറ്റും കുന്നുകൂട്ടിയിടുന്നത് ഒഴിവാക്കണമെന്നും തീപിടിത്ത വേളയില്‍ രക്ഷപ്പെടുന്നതിന് പ്രത്യേക കോണിപ്പടികളൊരുക്കണമെന്നുമടക്കം നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ഇതിന് നിശ്ചിത സമയം അനുവദിക്കുകയും െചയ്തിരുന്നു. ഇൗ സമയപരിധി അവസാനിച്ചതോടെയാണ് അധികൃതര്‍ വീണ്ടും പരിശോധന തുടങ്ങിയത്. മുന്‍ നിര്‍ദേശങ്ങള്‍ ഒന്നും പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കാണ് അടച്ചുപൂട്ടാന്‍ നോട്ടീസ് നല്‍കിയത്.