കാഞ്ഞങ്ങാട്: മാവുങ്കാല്‍ സ്വദേശി വിഷ്ണുപ്രദീപിന് സിവില്‍ സര്‍വീസ് പരീക്ഷയില്‍ 604-ാം റാങ്ക്. കാഞ്ഞങ്ങാട്ടെ അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ അഡ്വ. സി.കെ സുധാകരൻ്റെ രണ്ടാമത്തെ മകനാണ് വിഷ്ണുപ്രദീപ്. പ്രദീപിന്റെ റാങ്ക് നേട്ടം ജില്ലയ്ക്ക് അഭിമാനമായിരിക്കുകയാണ്. കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എട്ടാംക്ലാസ് പഠിക്കവെയാണ് കലക്ടറാവുക എന്ന ആഗ്രഹം പ്രദീപിനുണ്ടായത്. പ്ലസ്ടു കഴിഞ്ഞ് തിരുവനന്തപുരത്തെ മോഹന്‍ദാസ് എഞ്ചിനീയറിംഗ് കോളേജില്‍ ഐ.ടി എഞ്ചിനീയറിംഗ് പൂര്‍ത്തിയാക്കി. പിന്നീട് ചെന്നൈയിലേയും മുംബൈയിലേയും സ്വകാര്യ കമ്പനിയായ ആക്സിഞ്ചറില്‍ ജോലിചെയ്തുവരികയായിരുന്നു.
2013 ല്‍ ജോലി രാജിവെച്ച് ഐ.എ.എസ് പഠനത്തില്‍ മുഴുവന്‍ സമയവും ചെലവഴിച്ചു. ഈ അധ്വാനത്തിൻ്റെ ഫലമായി 604-ാം റാങ്കോടെയാണ് സിവില്‍ സര്‍വീസ് യോഗ്യത ലഭിച്ചത്. എലിസബത്ത് സുധാകരനാണ് മാതാവ്. അഡ്വ. സിദ്ധാര്‍ത്ഥ് ജ്യേഷ്ഠനാണ്. വിവരമറിഞ്ഞ് സോഷ്യല്‍ മീഡിയയിലടക്കം അഭിനന്ദന പ്രവാഹമാണ്. സിവില്‍ സര്‍വീസ് പരീക്ഷയില്‍ യോഗ്യത നേടിയ 990 പേരില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകന്‍ രമിത് ചെന്നിത്തല ഉള്‍പ്പെടെ 29 മലയാളികള്‍ ഇടം പിടിച്ചിരുന്നു ഇത്തവണ. 
സിവില്‍ സര്‍വീസ് പരീക്ഷയില്‍ കാസര്‍കോടിന്ന് അഭിമാനമായി വിഷ്ണുപ്രദീപ്