
പീതാംബരൻ കുറ്റിക്കോൽ
കാസർകോട്: സാലറി ചലഞ്ചിലേക്ക് പോലീസുകാരെ പങ്കെടുപ്പിക്കാന്‍ വേണ്ടി കാസർകോട് ജില്ലാ പോലീസ് മേധാവി അയച്ച സന്ദേശത്തിന് മൗനപിന്തുണയുമായി പോലീസുദ്യോഗസ്ഥർ രംഗത്തിറങ്ങി. പ്രളയക്കെടുതിയില്‍പ്പെട്ടവരെ സഹായിക്കാനായി സര്‍ക്കാര്‍ ജീവനക്കാര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് മുപ്പത് ദിവസത്തെ ശമ്പളം നല്‍കുന്നതിനായി ആവിഷ്‌കരിക്കപ്പെട്ട പദ്ധതിക്ക് ഏറെ സ്വീകാര്യത ലഭിച്ചിരുന്നു. സംസ്ഥാനത്തിലെ ഭൂരിഭാഗം പോലീസുദ്യോഗസ്ഥരും സാലറി ചലഞ്ചിനെ അംഗീകരിച്ചുകൊണ്ട് ഒരുമാസത്തെ ശമ്പളം നൽകാൻ സമ്മതപത്രം നൽകി കഴിഞ്ഞതായാണ് വിവരം. കാസർകോട് ജില്ലാ പോലീസ് മേധാവി ഡോ.എ.ശ്രീനിവാസ് ഐ.പി.എസ് കഴിഞ്ഞ ദിവസം അയച്ച സി.ഒ.ബി (കമ്മ്യൂണിക്കേഷൻ ബാക്ക്ബോൺ) സന്ദേശം ജീവനക്കാർക്ക് ഓർമ്മപ്പെടുത്തലിന് സഹായമായിട്ടുണ്ടെന്ന് ചില പോലീസുകാർ വെളിപ്പെടുത്തി. എന്നാൽ സാലറി ചലഞ്ചിലേക്ക് പോലീസുകാരെ പങ്കെടുപ്പിക്കാന്‍ വേണ്ടിയിറക്കിയ കാസർകോട് എസ്.പിയുടെ സന്ദേശത്തിനെ ചില കേന്ദ്രങ്ങൾ വിവാദമാക്കുകയായിരുന്നു.
സാലറി ചലഞ്ചില്‍ പങ്കെടുപ്പിക്കാന്‍ സര്‍ക്കുലർ ഇറക്കിയിട്ടില്ലെന്നും സി.ഒ.ബി മെസ്സേജാണ് നൽകിയതെന്നും കാസര്‍ഗോഡ് ജില്ലാ പോലീസ് മേധാവി ചാനൽ ആർ.ബി യോട് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ജോലിക്കിടയിൽ യാദൃച്ഛികമായി സംഭവിക്കുന്ന തെറ്റുകളിൽ പോലീസുകാർക്ക് മാനുഷിക പരിഗണയിൽ സർക്കാർ അപ്പീലിൽ നീതി ലഭ്യമാകാറുള്ള കാര്യം ഓർമ്മിപ്പിക്കുകയായിരുന്നുവെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു. ശമ്പളം ദുരിതനിധിയിലേക്ക് നിർബന്ധമായി ആരും നല്‍കണമെന്ന് നിർദ്ദേശിച്ചിട്ടില്ല. ഒരു മാസത്തെ ശമ്പളം എന്തിന് ദുരിതാശ്വാസനിധിയിലേക്ക് നല്‍കണമെന്നതിനെക്കുറിച്ച് 30 ഇനകാര്യത്തിൽ 30 മിനിട്ട് നേരത്തെ ആലോചനയ്ക്കായി ക്ഷണിച്ചുകൊണ്ടാണ് ജില്ലയിലെ എല്ലാ പോലീസുകാര്‍ക്കും 23-ാം തീയതിസന്ദേശം അയച്ചത്. ശമ്പളം ദുരിതാശ്വാസനിധിയിലേക്ക് നല്‍കാനുള്ള അവസാന തീയതി 22 ആയിരുന്നു.
‘മറ്റു സംസ്ഥാനങ്ങളിലെ പോലീസ് സേന, ആർമി, നാവികസേനാ എന്നിവർ സംഭാവന നൽകിയിട്ടുണ്ട്. നമ്മൾ ചെയ്യേണ്ടതല്ലേ? ചിന്തിക്കുക. നമ്മുടെ മാതൃഭൂമി (കേരളം) പുനർനിർമ്മിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമല്ലേ?’ എന്നും സന്ദേശത്തിൽ ഓർമ്മപ്പെടുത്തുന്നു. ‘യൂണിഫോമും പ്രതിജ്ഞയും ധരിച്ചുവെന്നത് ഓർക്കുക. ദയയോടെ പുനർചിന്തനം ചെയ്യുക. നിർബന്ധമില്ല. ഇത് സൗമ്യമായ ഓർമ്മപ്പെടുത്തൽ മാത്രമാണ്.’ എന്ന് പറഞ്ഞാണ് സന്ദേശം അവസാനിക്കുന്നത്.