
കാസർകോട്: നിയമങ്ങളുടെ സാങ്കേതികത്വം അടിസ്ഥാനമാക്കി അര്‍ഹരായ ഉപഭോക്താക്കള്‍ക്ക് മുന്‍ഗണനാ റേഷന്‍കാര്‍ഡുകള്‍ നിഷേധിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ.മോഹന്‍ കുമാര്‍ പറഞ്ഞു. കാസര്‍കോട് ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ നടത്തിയ മനുഷ്യാവകാശ സിറ്റിങില്‍ ഭിന്നശേഷിക്കാരായ രണ്ട് പെണ്‍മക്കളും രോഗിയായ ഭര്‍ത്താവുമുള്ള കാഞ്ഞങ്ങാട് സ്വദേശിനി നല്‍കിയ പരാതി പരിഗണിക്കുകയായിരുന്നു അദ്ദേഹം.

വീടിന്റെ വലുപ്പം ആയിരം ചതുരശ്രഅടിയില്‍ കൂടുതലുള്ളതിനാല്‍ ബി.പി.എല്‍ നിന്നും മാറ്റി എ.പി.എല്‍ കാറ്റഗറിയിലേക്ക് മാറ്റി മുന്‍ഗണനാ റേഷന്‍ കാര്‍ഡ് നിഷേധിക്കുന്നുവെന്നായിരുന്നു പരാതി. സാമൂഹിക നീതി ജില്ലാ ഓഫീസറുടെ റിപ്പോര്‍ട്ട് പ്രകാരം ഈ കുടുംബം മുന്‍ഗണനാ റേഷന്‍ കാര്‍ഡ് അര്‍ഹിക്കുന്നതായി കമ്മീഷന്‍ കണ്ടെത്തി. മലയാളി സമൂഹം ദീര്‍ഘകാലാടിസ്ഥാനത്തില്‍ വായ്പകളെടുത്തും കടം വാങ്ങിയുമാണ് വീടുകള്‍ നിര്‍മ്മിക്കുന്നതെന്നും ഈ ജീവിതശൈലിയെ സാമ്പത്തികമായി വിലയിരുത്തരുതെന്നും കമ്മീഷന്‍ നിരീക്ഷിച്ചു. നിയമ ക്രമങ്ങളുടെ സാങ്കേതികത്വം പരിഗണിക്കുന്നതോടൊപ്പം സാമൂഹിക സാഹചര്യം കൂടി മനസ്സിലാക്കി വേണം ഉദ്യോഗസ്ഥര്‍ തീരുമാനങ്ങള്‍ കൈ കൊള്ളാന്‍ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
