കാസര്‍കോട്: സാംസ്‌കാരികമായ ഉണര്‍വ്വില്ലാതെ ഒരു ദേശത്തിനും പുരോഗതി ഉണ്ടാവില്ലെന്ന് എഴുത്തുകാരനും ചിന്തകനുമായ ഡോ. വിവേക് ഷാന്‍ഭാഗ് പറഞ്ഞു. നാടിൻ്റെ വളര്‍ച്ച എന്നത് സാംസ്‌കാരികമായ വളര്‍ച്ചയാണ്. സംസ്‌കാര സമ്പന്നമായ ഒരു സമൂഹമാണ് വളര്‍ന്നു വരേണ്ടത്. ഇതിന് ഉതകുന്ന സാഹചര്യങ്ങളാണ് ഭരണകൂടങ്ങള്‍ ഒരുക്കേണ്ടതെന്നും വിവേക് ഷാന്‍ഭാഗ് പറഞ്ഞു. എഴുത്തും വായനയുമില്ലെങ്കില്‍ ജീവിതത്തിന് അസ്ഥിത്വമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭാരത്ഭവന്‍ സംഘടിപ്പിക്കുന്ന ബഹുഭാഷാ സാംസ്‌കാരികോത്സവിൻ്റെ കാസര്‍കോട്ടെ പരിപാടിക്ക് സമാപനം കുറിച്ച് നടന്ന സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷനായി. ജില്ലാ കലക്ടര്‍ കെ. ജീവന്‍ബാബു, ഷിഹാബുദ്ദീന്‍ പൊയ്തുംകടവ് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ഭാരതഭവന്‍ മെമ്പര്‍ സെക്രട്ടറി പ്രമോദ് പയ്യന്നൂര്‍ ആമുഖ പ്രഭാഷണം നടത്തി.
റഹ്മാന്‍ തായലങ്ങാടി, കെ.വി കുമാരന്‍ മാസ്റ്റര്‍, ഉസ്താദ് ഹസ്സന്‍ഭായി, അടുക്ക ഗോപാലകൃഷ്ണ ഭട്ട്, കെ.വി രമേശ്, കെ. ബാബുറൈ, അബ്ദുല്ല പേരാല്‍, രാജന്‍ പണിക്കര്‍, കല്‍മാടി സദാശിവ ആചാര്യ, സി. കുഞ്ഞമ്പുനായര്‍, ഭാരതിബാബു, എന്‍. കുഞ്ചത്തായ, എം. കൃഷ്ണപ്പണിക്കര്‍ എന്നിവരെ ആദരിച്ചു. നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.എം അബ്ദുല്‍ റഹ്മാന്‍, പ്രസ്‌ക്ലബ്ബ് പ്രസിഡണ്ട് ടി.എ ഷാഫി, ആര്‍.എസ് രാജേഷ് കുമാര്‍ പ്രസംഗിച്ചു. ജനറല്‍ കണ്‍വീനര്‍ രവീന്ദ്രന്‍ കൊടക്കാട് സ്വാഗതവും എം. ചന്ദ്രപ്രകാശ് നന്ദിയും പറഞ്ഞു. കാസര്‍കോട്ടെ പരിപാടിക്ക് സമാപനം കുറിച്ച് പുലിക്കുന്നിലെ സന്ധ്യാരാഗം ഓഡിറ്റോറിയത്തില്‍ കലാവിരുന്ന് ഒരുക്കി. ചരട്കുത്തിക്കളി, പൂരക്കളി, യക്ഷഗാനം, നാടന്‍പാട്ട്, കോല്‍ക്കളി, ദഫ്മുട്ട് തുടങ്ങിയവ അരങ്ങേറും. ആന്ധ്രയില്‍ നിന്നുള്ള ഗരഗലു, തെലുങ്കാനയില്‍ നിന്നുള്ള മാഥുരി നൃത്തങ്ങള്‍ കാസര്‍കോടിന് നവ്യാനുഭവങ്ങള്‍ പകര്‍ന്നു.
സാംസ്‌കാരികമായ ഉണര്‍വാണ് ആ ദേശത്തിൻ്റെ പുരോഗതിയെന്ന് വിവേക് ഷാന്‍ഭാഗ്