
കാസർകോട്: ശമ്പളം കൂട്ടിനൽകണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്തതിനെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലെ ആറ് നഴ്‌സുമാരെ ആശുപത്രി അധികൃതര്‍ ഹോസ്റ്റലില്‍ നിന്ന് പുറത്താക്കി. കാസര്‍കോട്ടെ അരമന ആശുപത്രിയിലെ നഴ്‌സുമാരായ ഉഷ, ലത, ശ്രീജ, സുചിത്ര, ലിയ, പ്രിന്‍സി എന്നിവരെയാണ് പുറത്താക്കിയത്. അരമന ആശുപത്രിയുടെ ഹോസ്റ്റലിലെ നോട്ടിസ് ബോര്‍ഡിലാണ് ഹോസ്റ്റല്‍ ഒഴിയണമെന്നു ആവശ്യപ്പെട്ട് നിര്‍ദേശം നല്‍കിയത്. എന്നാല്‍, അനൗദ്യോഗികമായി സമരത്തില്‍ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ടുവെന്നും ഇല്ലെങ്കില്‍ ജോലിയില്‍ നിന്നും പിരിച്ചുവിടുമെന്നു ഭീഷണിപ്പെടുത്തിയെന്നും നഴ്‌സുമാരില്‍ ചിലര്‍ പറഞ്ഞു. ജോലിയില്‍ നിന്നും ഇവരെ പുറത്താക്കിയെന്നാണ് നഴ്‌സുമാര്‍ പറയുന്നത്.

10നു സർക്കാരുമായി നടന്ന ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് 17നു സംസ്ഥാനമൊട്ടാകെ സമരത്തിന് ഐ.എൻ.എ ആഹ്വാനം ചെയ്തതിനു തൊട്ടുപിന്നാലെയാണ് ആറു നഴ്സുമാരെ ജോലിയിൽ നിന്നും പിരിച്ചുവിടുന്നത്. തങ്ങള്‍ പിരിച്ചുവിടപ്പെട്ടു എന്നറിഞ്ഞ നഴ്സുമാര്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കാസര്‍കോട് ജില്ലാ സെക്രട്ടറി അജീഷ് ചാക്കോയുമായി ബന്ധപ്പെടുകയും ക്രൈം ബ്രാഞ്ചില്‍ ഇത് സംബന്ധിച്ച് പരാതി നല്‍കി. അവിടുന്ന് കിട്ടിയ നിര്‍ദ്ദേശപ്രകാരം നേഴ്‌സുമാർ ടൌന്‍ പോലീസില്‍ പരാതിപ്പെടുകയും എസ് .ഐ ഹോസ്പിറ്റല്‍ എം.ഡി യെ സ്റ്റേഷനിലെക്ക് വിളിപ്പിക്കുകയുമുണ്ടായി. എസ്. ഐയുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയില്‍ പുറത്താക്കപ്പെട്ട നഴ്സുമാരെ തിരിച്ചെടുക്കാനും ശമ്പളം കൂട്ടി നല്‍കാനും മാനെജ്മെന്റ് സമ്മതിക്കുകയും പോലീസ് കേസുമായി മുന്നോട്ട് പോകാന്‍ ആഗ്രഹിക്കാതെ രാത്രി തന്നെ പ്രശ്നം ഒത്തുതീര്‍ക്കുകയും ചെയ്യുകയായിരുന്നു.

ജില്ലയിലെ നിലവിലെ അവസ്ഥ എന്ന് പറയുന്നത്, സമരത്തെ തുടര്‍ന്ന് പ്രതിസന്ധി രൂക്ഷമായതോടെ രോഗികളെ കിടത്തിചികിത്സിക്കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറാകുന്നില്ല എന്നതാണ്. കാസര്‍കോട് ജില്ലയിൽ കെയര്‍വെല്‍, കിംസ്, ജനാര്‍ദന, അരമന, കൃഷ്ണ, മാലിക്ദിനാര്‍, ചെങ്കള സഹകരണം, കാഞ്ഞങ്ങാട് മന്‍സൂര്‍, സണ്‍റൈസ്, ദീപ നേഴ്സിങ് ഹോം, സഞ്ജീവനി എന്നീ ആശുപത്രികളിലാണ് സമരം നടക്കുന്നത്. ഹോസ്റ്റലിൽ നിന്നും പുറത്താക്കിയവരെ ഹോസ്റ്റല്‍ നിയമത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചതിനെ തുടര്‍ന്നാണ് അച്ചടക്ക നടപടിയെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളില്‍ തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് സമരം ചെയ്യുന്ന നഴ്‌സുമാര്‍ അറിയിച്ചിരുന്നു.
