കണ്ണൂര്‍: സദാചാര ക്രിമിനലുകള്‍ വാഴുന്ന സംഭവം തുടര്‍ക്കഥയാവുന്നു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും സംസാരിച്ചാല്‍ ഒന്നിച്ചൊന്ന് നടന്നാല്‍ സമൂഹം അവരെ നോക്കുന്നത് ചൂഴ്ന്നിറങ്ങുന്ന കണ്ണുകള്‍ കൊണ്ടാണ്. ഇതിന്റെ ഉദാഹരണമാണ് കണ്ണൂര്‍ തളിപ്പറമ്പിലും അരങ്ങേറിയത്. ബസ് സ്റ്റോപ്പില്‍ അന്യമതസ്ഥയായ നാട്ടുകാരിയും സഹപാഠിയുമായ പെണ്‍കുട്ടിയോടു സംസാരിച്ചതിന് സദാചാര ഗുണ്ടാസംഘം യുവാവിനെ കൈകാര്യം ചെയ്തു. സദാചാര ഗുണ്ടകള്‍ക്കെതിരെ പിണറായി സര്‍ക്കാര്‍ അതിശക്തമായി വാദിക്കുമ്പോഴാണ് കണ്ണൂര്‍ തളിപ്പറമ്പില്‍ നിന്ന് പുതിയ സംഭവം ഉണ്ടായിരിക്കുന്നത്. ഒരു പ്രകോപനവുമില്ലാതെയായിരുന്നു ഈ സംഘത്തിന്റെ ഇടപെടല്‍ കാറില്‍ തട്ടിക്കൊണ്ടു പോയാണ് യുവാവിനെ സംഘം മര്‍ദ്ദിച്ചത്. സര്‍ സയ്യിദ് കോളേജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി ആലക്കോട് സ്വദേശി ലാല്‍ജിത്ത് കെ.സുരേഷിനാണ് മര്‍ദനമേറ്റത്. ഗുരുതരമായ പരുക്കുകളോടെ സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ് ലാല്‍ജിത്ത് ഇപ്പോള്‍. മര്‍ദ്ധനത്തിന് ശേഷം കൈയിലുള്ളതെല്ലാം തട്ടിയെടുക്കുകയും ചെയ്തുവെന്നും പരാതിയുണ്ട്. ലാല്‍ജിത്ത് നല്‍കിയ പരാതിയില്‍ പോലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മുഹമ്മദ് താഹ, മജീദ്, കെ.താഹ യാസിന്‍ എന്നിവരെയാണ് ഡിവൈഎസ്പി കെ.വി.വേണുഗോപാല്‍ അറസ്റ്റ് ചെയ്തത്.

എല്ലാം ശരിയാക്കാം എന്ന മുദ്രാവാക്യം ഉയര്‍ത്തി അധികാരത്തിലേറിയ ഇടതു സര്‍ക്കാറിന് വലിയ വീഴ്ചയാണ് ഇടക്കിടെ സംഭവിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നത് അനുസരിക്കാനുള്ള സുമനസ്സുപോലും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലായെന്നതാണ് വാസ്തവം. സമൂഹത്തില്‍ വിളയാടുന്ന ഗുണ്ടായിസത്തിന്റെ ഇരകളായി ജീവന്‍ നഷ്ടമായ സംഭവം കേരളത്തില്‍ ഉണ്ടായി എന്നുള്ളതും, സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതും ഇടതു സര്‍ക്കാറിന് ഏല്‍ക്കുന്ന വലിയ വീഴ്ചകള്‍ തന്നെയാണ്.