ആലപ്പുഴ: പ്രളയ ദുരിതം ഏറ്റുവാങ്ങിയ കേരളത്തിൽ ഏഷ്യയിലെത്തന്നെ വലിയ സ്കൂൾ മാമാങ്കത്തിന് ഒട്ടും കുറവ് വരുത്താതെയുള്ള എല്ലാ സജീകരണങ്ങളും മുൻകരുതലുകളും. ഈ വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവം നടക്കുന്ന ആലപ്പുഴയിലേക്ക് സംസ്ഥാനത്തേതിൻ്റെ പലഭാഗത്ത് നിന്നും പതിനായിരങ്ങൾ എത്തുകയാണ്. കൂടാതെ വിദേശ- തദ്ദേശ ടുറിസം പരന്ന് കിടക്കുന്ന ആലപ്പുഴക്ക് ഇത് പുത്തനുണർവ്വാണ് സമ്മാനിക്കുന്നത്. പ്രളയം മൂലം സകലതും നഷ്ട്ടപെട്ട നിരവധിപേർ ദുരിതത്തിലിരിക്കെ കുട്ടികളുടെ ആഘോഷത്തിന് ഒട്ടും കുറവ് വരുത്താൻ ആലപ്പുഴക്കാർ തയ്യറല്ല. അവരോടപ്പം മാറ്റുകൂട്ടാൻ കേരള പോലീസും സഹകരിക്കുകയാണ്. സുരക്ഷാ ചുമതലയുടെ കാര്യത്തിനപ്പുറം പോലീസ് എന്താണെന്നും പോലീസ് സേനയുടെ കരുത്തെന്താണെന്നും പോലീസിൻ്റെ മാറ്റങ്ങളെന്താണെന്നും പൊതുജനത്തിന് വ്യക്തമാക്കി കൊടുക്കുകയാണ് ഈ കലോത്സവത്തിൽ. അതിനായി ആലപ്പുഴ ജനമൈത്രി പൊലീസ് സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയുധങ്ങളും യൂണിഫോമുകളും അനുബന്ധ വസ്തുക്കളും സംഘടിപ്പിച്ചു. കലോത്സവത്തിനെത്തുന്നവർക്ക് ഇവ പ്രദർശിപ്പിക്കുന്നതിനായി വലിയ പവലിയൻ ഒരുക്കിയിട്ടുണ്ട്.
ദശാബ്ദങ്ങള്‍ മുമ്പ് കേരള പൊലീസ് സേന ഉപയോഗിച്ച് വന്നിരുന്ന വെടിയുണ്ടകള്‍, പില്‍ക്കാലത്ത് പിറവിയെടുത്ത റബ്ബര്‍ ബുള്ളറ്റുകള്‍, കണ്ണീര്‍ വാതക ഷെല്ലുകള്‍, ആള്‍ക്കൂട്ടത്തെ അകറ്റാന്‍ ഉപയോഗിക്കുന്ന ഉഗ്രശബ്ദം ഉണ്ടാക്കുന്ന ഷെല്ലുകള്‍ തുടങ്ങി സിനിമയിൽ കണ്ട് പരിചയമുള്ളതും ഇല്ലാത്തതുമായ .022 റൈഫിള്‍ മുതല്‍ ഏ.കെ 47 മുതലുള്ള 17 – FW ഇനം ആയുധങ്ങളും അനുബന്ധ ഉപകരണങ്ങളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇത് കൂടാതെ പോലീസ് യൂണിഫിമിലെ മാറ്റങ്ങളും അതിലെ വൈവിധ്യങ്ങളും ആളുകളെ ആകർഷിക്കുന്നു. മിന്നുന്ന സില്‍ക്ക് ചട്ടയും നിക്കറും ഷര്‍ട്ടുമെല്ലാം ഇക്കൂട്ടത്തിലുണ്ട്. മറ്റു സംസ്ഥാനങ്ങളിലെ പൊലീസ് തൊപ്പികളും പൊലീസിൻ്റെ ദേഹരക്ഷാ ഉപകരണങ്ങളെല്ലാം പവലിയനിലുണ്ട്. ആയുധ സേനാ വിഭാഗത്തിനാണ് പ്രധാന വേദിയുടെ കവാടത്തില്‍ പ്രവര്‍ത്തിക്കുന്ന പവലിയൻ്റെ മുഖ്യ ചുമതല. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അദ്ധ്യാപകർക്കും ഓരോന്നും കാണിച്ച് കൊടുക്കുന്നതിനും പ്രവർത്തനത്തെക്കുറിച്ച് വിശദീകരിക്കുന്നതിനും സംവിധാനം ഒരുക്കിയിട്ടുണ്ട്.
സംസ്ഥാന സ്കൂൾ കലോത്സവത്തിനെത്തുന്നവർക്ക് പോലീസ് ഒരുക്കിയ പവലിയൻ കൗതുകമാവുന്നു