സംസ്ഥാന സ്കൂള്‍ കലോത്സവം: കലാമാമാങ്കത്തിന് മിഴിവേകാന്‍ ആയിരത്തി അഞ്ഞൂറില്‍പ്പരം മാധ്യമപ്രവര്‍ത്തകര്‍ കാഞ്ഞങ്ങാടേക്ക്

  • Post category:news
  • Reading time:1 min read
You are currently viewing സംസ്ഥാന സ്കൂള്‍ കലോത്സവം: കലാമാമാങ്കത്തിന് മിഴിവേകാന്‍ ആയിരത്തി അഞ്ഞൂറില്‍പ്പരം മാധ്യമപ്രവര്‍ത്തകര്‍ കാഞ്ഞങ്ങാടേക്ക്

കാഞ്ഞങ്ങാട്/ കാസര്‍കോട്: 60ാമത് കേരള സ്‌കൂള്‍ കലോത്സവം സപ്തഭാഷാ സംഗമഭൂമിയായ കാസര്‍കോടിന്‍റെ മണ്ണില്‍ വിരുന്നെത്തുമ്പോള്‍, മേളയെ താളുകളിലും ക്യാമറകളിലും പകര്‍ത്താന്‍ മാധ്യമപ്രവര്‍ത്തകര്‍ ഒരുങ്ങിക്കഴിഞ്ഞു.

കലോത്സവത്തോടനുബന്ധിച്ച് കാസര്‍കോട് പ്രസ്‌ക്ലബ്ബ് പ്രസിഡണ്ട് മുഹമ്മദ് ഹാഷീം ചെയര്‍മാനും ഹയര്‍സെക്കണ്ടറി അധ്യാപകനായ എന്‍.സദാശിവന്‍ കണ്‍വീനറുമായ മീഡിയ കമ്മിറ്റിയാണ് കലോത്സവ വാര്‍ത്തകള്‍ സുഗമമായി ജനങ്ങളിലേക്ക് എന്ന പ്രാഥമിക ലക്ഷ്യത്തോടെ വിപുലമായ പരിപാടികളും ആസൂത്രണം ചെയ്തിരിക്കുന്നത്.

മുഖ്യ വേദിയായ ഐങ്ങോത്ത് ആധുനിക സംവിധാനങ്ങളോടെ മീഡിയ സെന്റര്‍ ഒരുങ്ങും. 29 വേദികളിലായി അരങ്ങേറുന്ന വിവിധ മാധ്യമങ്ങളുടെ പ്രതിനിധികളായി ആയിരത്തിഅഞ്ഞൂറില്‍ പരം പേര്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ‘കലോത്സവം ഇന്നലെ ഇന്ന് നാളെ’ എന്ന വിഷയത്തില്‍ നവംബര്‍ 23 രാവിലെ 10ന് കാഞ്ഞങ്ങാട് ടൗണ്‍ഹാളില്‍ മാധ്യമ സെമിനാര്‍ സംഘടിപ്പിക്കും. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി സെമിനാര്‍ ഉദ്ഘാടനം ചെയ്യും.

സെമിനാറില്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ പി.എം മനോജ് വിഷയം അവതരിപ്പിക്കും. രതീഷ് കാളിയാടന്‍ സംസാരിക്കും. നവംബര്‍ 24ന് മീഡിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ കഴിഞ്ഞകാല കലോത്സവ പ്രതിഭകളെ ഉള്‍പ്പെടുത്തി മെഗാസ്റ്റേജ് ഷോയും നടത്തും.

കാസര്‍കോടിന്‍റെ മണ്ണില്‍ നടക്കുന്ന കലോത്സവം വേറിട്ട അനുഭവമാക്കാന്‍ അണിയറ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘാടകര്‍ക്കൊപ്പം നിന്ന് ഈ കലോത്സവത്തെ ഒരു ചരിത്ര സംഭവമാക്കാന്‍ മീഡിയ കമ്മിറ്റി ഒരുങ്ങിക്കഴിഞ്ഞതായി കമ്മിറ്റി ചെയര്‍മാന്‍ പറഞ്ഞു. അംഗീകൃത പത്ര, ദൃശ്യ,ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് പാസ് അനുവദിക്കുക, മുഖ്യ വേദിയില്‍ വിവിധ മാധ്യമങ്ങള്‍ക്ക് പവലിയന്‍ അനുവദിക്കുക തുടങ്ങിയ ഒരുക്കങ്ങള്‍ നടന്നു വരുന്നതായും ചെയര്‍മാന്‍ അറിയിച്ചു. മീഡിയ കമ്മിറ്റിയോടൊപ്പം കോര്‍ കമ്മിറ്റിയും സ്വീകരണ കമ്മിറ്റിയും, മീഡിയ സെന്റര്‍ കമ്മിറ്റിയും പ്രവര്‍ത്തിക്കുന്നുണ്ട്. ജേര്‍ണലിസം വിദ്യാര്‍ത്ഥികളും മീഡിയ സെന്ററില്‍ പ്രവര്‍ത്തിക്കും.

0Shares