
ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനമായ ഡൽഹിയിൽ മലയാളി സംവിധായകന്‍ പ്രിയനന്ദന്‍ പങ്കെടുക്കാനിരുന്ന പരിപാടിയിൽ സംഘപരിവാർ അനുകൂലികളുടെ അതിക്രമവും ഭീഷണിയും. ഡൽഹിയിലുള്ള കേരളാ ക്ലബ് സാഹിത്യസഖ്യം പ്രിയനന്ദനുമായി നടത്താന്‍ തീരുമാനിച്ച സംവാദ പരിപാടിയാണ് സംഘപരിവാര്‍ അനുകൂലികൾ അലങ്കോലപ്പെടുത്തിയത്. പ്രിയനന്ദന്‍ സംവിധാനം ചെയ്തനിര്‍വഹിച്ച സൈലന്‍സര്‍ സിനിമയുടെ ഭാഗമായാണ് സംവാദം നിശ്ചയിച്ചത്. പക്ഷെ ചര്‍ച്ചയുടെ ആമുഖം അവതരിപ്പിച്ചതിന് പിന്നാലെ ശബരിമല വിഷയത്തില്‍ പ്രിയനന്ദന്‍ സ്വീകരിച്ച നിലപാടിനെ എതിര്‍ത്ത് 20ഓളം പേര്‍ ചേര്‍ന്ന് ചര്‍ച്ച തടസ്സപ്പെടുത്തുകയായിരുന്നു.
വേദിയില്‍ കുഴപ്പമുണ്ടാക്കരുതെന്ന സംഘാടകരുടെ അഭ്യര്‍ത്ഥന ചെവികൊള്ളാന്‍ തയ്യാറാകാതിരുന്ന സംഘപരിവാറുകള്‍ സംഘാടകരെ കയ്യേറ്റവും ചെയ്തു. ഡല്‍ഹിയിലേക്കുള്ള വിമാനം വൈകിയത് മൂലം പ്രിയനന്ദന്‍ ചര്‍ച്ചയ്ക്ക് എത്തിയിരുന്നില്ല. എത്തിയിരുന്നെങ്കില്‍ പ്രിയനന്ദനെതിരെ ഭീഷണി ഉയർത്താൻ ആയിരുന്നു ഇവരുടെ നീക്കം.

സംവിധായകനെതിരെ ഇവര്‍ കൊലവിളിയും നടത്തി. പ്രിയനന്ദനെ ഡല്‍ഹിയില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയ ഇവര്‍ ഫിലിം ഡിവിഷനില്‍ നടക്കാനിരിക്കുന്ന സിനിമാ പ്രദര്‍ശനവും സംവാദവും അലങ്കോലപ്പെടുത്തുമെന്നും വെല്ലുവിളിച്ചു. കേരളാ ക്ലബിൽ പ്രദര്‍ശനത്തിനൊരുക്കിയ കാര്‍ട്ടൂണുകളും പ്രിയനന്ദന്‍റെ പഴയ ഫേസ്ബുക്ക് പോസ്റ്റിന്റെ കോപ്പികളും സംഘപരിവാറുകാര്‍ അനുകൂലികൾ കീറിയെറിഞ്ഞു. ബി.ജെ.പിയെ വിമർശിക്കുന്ന കാർട്ടൂൺ ദൈവ നിന്ദയാണെന്ന് ആരോപിച്ചായിരുന്നു അഴിഞ്ഞാട്ടം. വളരെ നാൾ മുന്പെ പ്രദർശനത്തിനായി വച്ചതാണ് ഈ കാർട്ടൂൺ. നാളെ പ്രിയനന്ദനന്‍റെ ചലച്ചിത്രങ്ങളുടെ പ്രദര്‍ശനം ഡല്‍ഹിയില്‍ നടക്കാനിരിക്കുകയാണ്. ഇതിനെതിരെയും സംഘ്പരിവാറിന്‍റെ ഭീഷണിയുണ്ട്.
