
ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിൽ നടന്ന സ്‌ഫോടനത്തിന്‍റെ പശ്ചാത്തലത്തില്‍ കേരളത്തിലെ കാസര്‍കോടും പാലക്കാടും എന്‍.ഐ.എ റെയ്ഡ്. റെയ്ഡില്‍ പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് സ്വദേശിയെ കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്ക് നാഷണല്‍ തൗഹീദ് ജമാഅത്തുമായി ബന്ധമുണ്ടെന്നാണ് എന്‍.ഐ.എ പറയുന്നത്. അതോടൊപ്പം കാസര്‍കോട് വിദ്യാനഗര്‍ സ്വദേശികളായ രണ്ടു പേരുടെ വീടുകളിലും റെയ്ഡ് നടന്നു.

ഇവിടെ നിന്ന് മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെ പിടിച്ചെടുത്തിട്ടുണ്ട്. അബൂബക്കര്‍ സിദ്ദിഖ്, അഹമ്മദ് അറാഫത്ത് എന്നിവരുടെ വീടുകളിലാണ് ഇന്ന് രാവിലെ കൊച്ചിയിലെ എന്‍.ഐ.എ സംഘം റെയ്ഡ് നടത്തിയത്. വിശദമായ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇരുവര്‍ക്കും നോട്ടീസ് നല്‍കുകയും ചെയ്തു. നാളെ കൊച്ചിയിലെ എന്‍.ഐ.എ ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസ് നല്‍കിയത്. ശ്രീലങ്കയില്‍ സ്‌ഫോടനം നടത്തിയ ചാവേര്‍ സഹ്രാന്‍ ഹാഷിമിന്‍റെ ആശയങ്ങളില്‍ ആകൃഷ്ടരായിരുന്നു ഇരുവരുമെന്നാണ് ലഭ്യമാകുന്ന വിവരം.
