വെള്ളിക്കോത്ത്(കാഞ്ഞങ്ങാട്):വാരാപ്പുഴയിലെ ശ്രീജിത്തിൻ്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് കുറ്റവാളികള്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്നും ഒരു കാരണവശാലും കുറ്റക്കാരെ രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. സി.പി.എം അടോട്ട് കൂലോത്തുവളപ്പ് ബ്രാഞ്ചിനു വേണ്ടി നിര്‍മ്മിച്ച പി കൃഷ്ണപിള്ള മന്ദിരം, പി കുഞ്ഞിരാമന് നായര്‍ സ്മാരക ഹാള്‍ എന്നിവയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കസ്റ്റഡിയില്‍ വെച്ച് ഒരാള്‍ മരണപ്പെട്ടാല്‍ കുറ്റവാളികളെ ആരെയും സര്‍ക്കാര്‍ സംരക്ഷിക്കില്ല. ഇതിൻ്റെ പേരില്‍ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ആരും ശ്രമിക്കേണ്ടെന്നും പിണറായി വിജയന് പറഞ്ഞു. കസ്റ്റഡിയില്‍ എടുക്കുന്നവര്‍ മരണപ്പെടാന്‍ പാടില്ല.
വരാപ്പുഴയില്‍ ശ്രീജിത്തിൻ്റെ മരണത്തില്‍ കൃത്യമായ അന്വേഷണം ഇപ്പോള്‍ നടക്കുന്നുണ്ട്. കുറ്റവാളികള്‍ ആരായാലും രക്ഷപെടാന്‍ അനുവദിക്കില്ല. അത്തരത്തിലൊരു സമീപനം എല്‍.ഡി.എഫ് സര്‍ക്കാരിൻ്റെ ഭാഗത്തുനിന്നും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കസ്റ്റഡിമരണം സംബന്ധിച്ച് എ.ഡി.ജി.പിയുടെ നേതൃത്വത്തില്‍ ഉന്നതതല അന്വേഷണം നടക്കുന്നുണ്ട്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ലഭിച്ചയുടന്‍ കൂടുതല്‍ നടപടികള്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങില്‍ എം പൊക്ലന്‍ അധ്യക്ഷനായി.