
ശബരിമലയിലെ യുവതീ പ്രവേശന വിധിയെത്തുടര്‍ന്നുള്ള പ്രതിഷേധം, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് സാമ്പത്തികമായി വലിയ തിരിച്ചടിയായെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ. പദ്മകുമാര്‍ പറഞ്ഞു. നൂറ് കോടിയോളം രൂപയുടെ വരുമാന നഷ്ടമുണ്ടായെന്നാണ് അദ്ദേഹം പറഞ്ഞത്. കരുതല്‍ ഫണ്ടില്‍ നിന്ന് 35 കോടി രൂപ വായ്പയെടുത്തെന്നും പദ്മകുമാർ പറഞ്ഞു.

സുപ്രീംകോടതിയുടെ യുവതീ പ്രവേശന വിധിയെത്തുടര്‍ന്ന് ദേവസ്വം ബോര്‍ഡ് സ്വീകരിച്ച സര്‍ക്കാര്‍ അനുകൂല നിലപാട് ഏറെ വിവാദമായിരുന്നു. കാണിക്ക വഞ്ചി ചലഞ്ചുമായി വലിയൊരു വിഭാഗം ഭക്തര്‍ രംഗത്ത് വന്നതോടെയാണ് ബോര്‍ഡിന്‍റെ വരുമാനം ഇടിഞ്ഞത്. ഇതോടെയാണ് മരാമത്ത് ജോലികള്‍ക്കുള്ള പണം നല്‍കാനായിദേവസ്വം ബോര്‍ഡ് കരുതല്‍ ഫണ്ടില്‍ നിന്ന് 35 കോടി രൂപ വായ്പ എടുത്തത്.
യുവതി പ്രവേശനത്തില്‍ സര്‍ക്കാരും സി.പി.എമ്മും കടുത്ത നിലപാട് വേണ്ടെന്ന് വച്ചതോടെ ഇപ്പോള്‍ സാഹചര്യത്തില്‍ മാറ്റം വന്നിട്ടുണ്ട്.വിധി വന്ന ശേഷം ഇതാദ്യമായി കഴിഞ്ഞ മാസപൂജക്കാലത്ത് മുന്‍ വര്‍ഷത്തേക്കാള്‍ ഒരു കോടിയോളം വരുമാനം കൂടിയെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കുന്നു. യുവതി പ്രവേശന വിധിയില്‍ സുപ്രീംകോടതിയുടെ അന്തിമതീരുമാനത്തിനും തുടര്‍ നടപടികള്‍ക്കുമായി കാത്തിരിക്കുകയാണ് ഇപ്പോള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്.
