
കൂടത്തായി കൊലപാതക കേസിൽ അറസ്റ്റിലായ ജോളി ആൽഫൈന്റെ പുറമെ രണ്ടു പെണ്‍കുട്ടികളെ കൂടി കൊല്ലാൻ ശ്രമിച്ചതായി അന്വേഷണ സംഘത്തലവൻ കെ.ജി. സൈമണ്‍.ഇവർ കൊലപ്പെടുത്തിയ ഭർത്താവ് റോയി തോമസിന്റെ വിദേശത്തുള്ള ബന്ധു മാർട്ടിന്റെ മകളെയും വ്യാജ ഒസ്യത്ത് തയാറാക്കാൻ ഒത്താശ ചെയ്ത തഹസിൽദാർ ജയശ്രീയുടെ മകളെയുമാണ് ഭക്ഷണത്തിൽ സയനൈഡ് കലർത്തി കൊല്ലാൻ ശ്രമിച്ചത്.
ഇതുസംബന്ധിച്ച തെളിവുകൾ ലഭിച്ചതായും എസ്പി അറിയിച്ചു. എന്നാൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ എസ്പി തയ്യാറായില്ല. റോയ് തോമസിന്റെ കൊലപാതക കേസില്‍ കൃത്യമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. അന്വേഷണ സംഘത്തിനുമേല്‍ യാതൊരു സമ്മര്‍ദ്ദവുമില്ല. തെറ്റു ചെയ്തവരാണെങ്കില്‍ ശിക്ഷിക്കപ്പെടുക തന്നെ ചെയ്യുമെന്ന് ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജു മാപ്പുസാക്ഷി ആകുന്നത് സംബന്ധിച്ച അഭ്യൂഹങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി എസ്.പി പറഞ്ഞു.

പെണ്‍കുട്ടികളെ ഇഷ്ടമല്ലെന്നും തഹസില്‍ദാര്‍ ജയശ്രീയുടെ മകളെയടക്കം രണ്ടു കുട്ടികളെ കൊലപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ടെന്നും ചോദ്യം ചെയ്യലിനിടെ നേരത്തെ ജോളി സമ്മതിച്ചിരുന്നു. പലതവണ തവണ ഗര്‍ഭച്ഛിദ്രം നടത്തിയിട്ടുണ്ടെന്നും പോലീസിനോട് പറഞ്ഞിരുന്നു. കൂടത്തായി കൊലപാതക പരമ്പരയിലെ ഒരോ കൊലപാതകവും പ്രത്യേകം എഫ്.ഐ.ആര് രജിസ്റ്റർ ചെയ്ത് അന്വേഷിക്കാനാണ് തീരുമാനം. ഇൻസ്പക്ടർമാർക്ക് ഓരോരുത്തർക്കും ഓരോ കേസിന്റെ ചുമതല നൽകും. ഡി.വൈ.എസ്.പി ആർ. ഹരിദാസാകും അന്വേഷണങ്ങൾക്കു നേതൃത്വം നൽകുക.
റൂറൽ എസ്പി കെ.ജി. സൈമണിന്റെ നേതൃത്വത്തിൽ കൂടുതൽ സേനാംഗങ്ങളെ ഉൾപ്പെടുത്തി അന്വേഷണസംഘം വിപുലീകരിക്കാനാണ് ഡി.ജി.പി നിര്‍ദ്ദേശം നൽകിയിരിക്കുന്നത്. കുറ്റാന്വേഷണത്തിൽ മികവ് പുലർത്തുന്ന ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയാണ് പ്രത്യേക സംഘം രൂപീകരിക്കുന്നത്. ഓരോ കേസും രജിസ്റ്റർ ചെയ്ത് അന്വേഷിക്കുന്പോൾ പുതിയ തെളിവുകൾ ശേഖരിക്കാനാവുമെന്നാണ് പോലീസ് കരുതുന്നത്.
റോയ് തോമസിന്റെ മരണവുമായി ബന്ധപ്പെട്ടാണിപ്പോൾ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഈ അന്വേഷണത്തിന്റെ ഭാഗമായാണ് മറ്റുള്ളവരുടേതും കൊലപാതകമാണെന്ന നിഗമനത്തിൽ ക്രൈംബ്രാഞ്ച് എത്തിച്ചേർന്നത്.കേസിൽ ഇതുവരെ മൂന്നുപേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ജോളിക്കു പുറമേ, ജ്വല്ലറി ജീവനക്കാരനും റോയിയുടെ മാതൃസഹോദരപുത്രനുമായ മഞ്ചാടിയിൽ എം.എസ്. മാത്യു സ്വർണപ്പണിക്കാരൻ താമരശേരി തച്ചംപൊയിൽ സ്വദേശി മുള്ളന്പലത്തിൽ പ്രജുകുമാർ എന്നിവരാണ് അറസ്റ്റിലായത്. ഇവർ റിമാൻഡിലാണ്.
