വേങ്ങക്കോട്ട് പെരുങ്കളിയാട്ടം: അഖിലേന്ത്യാ പ്രദര്‍ശനം ബുധനാഴ്ച തുടങ്ങും

  • Post category:local news
  • Reading time:2 mins read
You are currently viewing വേങ്ങക്കോട്ട് പെരുങ്കളിയാട്ടം: അഖിലേന്ത്യാ പ്രദര്‍ശനം ബുധനാഴ്ച തുടങ്ങും

ചെറുവത്തൂര്‍: 21 സംവത്സരങ്ങള്‍ക്കുശേഷം പിലിക്കോട് വേങ്ങക്കോട്ട് ഭഗവതി ക്ഷേത്രത്തില്‍ വീണ്ടുമൊരു പെരുങ്കളിയാട്ടത്തിന് കൂടി അരങ്ങൊരുങ്ങുകയാണ്. പെരുങ്കളിയാട്ടത്തിന്റെ ഭാഗമായി ഒരുക്കുന്ന അഖിലേന്ത്യാ പ്രദര്‍ശനത്തിന് ജനുവരി 10 ന് തുടക്കമാകും. വൈകുന്നേരം 4.30 ന് മുന്‍ മന്ത്രി ഇ.പി ജയരാജന്‍ ഉദ്ഘാടനം നിര്‍വഹിക്കും. മുന്‍ എംഎല്‍എ കെ.പി കുഞ്ഞിക്കണ്ണന്‍ അധ്യക്ഷത വഹിക്കും. കാസര്‍ഗോഡ് എംഎല്‍എ എന്‍.എ നെല്ലിക്കുന്ന് മുഖ്യാതിഥിയായിരിക്കും. പ്രശസ്ത സിനിമാതാരം നിഷാന്ത് സാഗര്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കും. പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി ശ്രീധരന്‍ അമ്യൂസ്മെന്റ് പാര്‍ക്കിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. കയര്‍ബോര്‍ഡ്, ഇന്ത്യന്‍ റെയില്‍വേ, ബിഎസ്എന്‍എല്‍, ഇന്ത്യന്‍ പോസ്റ്റല്‍, സിപിസിആര്‍ഐ എന്നീ കേന്ദ്ര ഗവ സ്ഥാപനങ്ങളും കെഎസ്ഇബി, കേരള ഫിഷറീസ്, തിരുവനന്തപുരം ചിത്തിരതിരുനാള്‍ മ്യൂസിയം, തിരുവനന്തപുരം ആര്‍ക്കേവ്, സോഷ്യന്‍ ഫോറസ്ട്രി ഡിപ്പാര്‍ട്ട്മെന്റ്, ഫോക്ലോര്‍ അക്കാദമി, കേരള ആരോഗ്യ വകുപ്പ്, പെരിയാരം മെഡിക്കല്‍ കോളേജ്, ഗവ. ആയുര്‍വേദ ഡിപ്പാര്‍ട്ട്മെന്റ്, ചീമേനി എഞ്ചിനീയറിംഗ് കോളേജ്, കേരള കാര്‍ഷിക ഗവേഷണ കേന്ദ്രം,കാഞ്ഞങ്ങാട് എസ്.എന്‍ പോളിടെക്നിക്ക് കോളേജ്, ജെടിഎസ് ചെറുവത്തൂര്‍ എന്നീ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളും ദേശാഭിമാനി, മാതൃഭൂമി തെയ്യംകാഴ്ചകള്‍, തെയ്യംപഠന കേന്ദ്രം, പ്രാദേശിക കലാകാരന്മാരുടെ കരകൗശല ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും അഖിലേന്ത്യാ പ്രദര്‍ശന നഗരിയില്‍ ഒരുക്കും. വിനോദത്തോടൊപ്പം വിജ്ഞാനത്തിനും പ്രാധാന്യം നല്‍കിക്കൊണ്ടാണ് പ്രദര്‍ശന നഗരി ഒരുക്കിയിരിക്കുന്നത്. മുതിര്‍ന്നവര്‍ക്ക് 30 രൂപയും കുട്ടികള്‍ക്ക് 20 രൂപയുമാണ് ടിക്കറ്റ് നിരക്ക്. സ്‌കൂള്‍ അധികാരികള്‍ മുഖേന വരുന്ന ബാച്ചുകള്‍ക്ക് പ്രത്യേക കണ്‍സെഷന്‍ അനുവദിക്കുന്നതാണ്. ചരിത്ര സ്മരണയിലേക്ക് വെളിച്ചംവീശുന്ന മാതൃകയിലാണ് മുഖ്യപ്രവേശന കവാടം ഒരുക്കിയിരിക്കുന്നത്. വനിതാ റൈഡര്‍മാര്‍ നയിക്കുന്ന മരണക്കിണര്‍, ജയിന്റ് വീല്‍, ഡ്രാഗണ്‍ ട്രെയിന്‍, ബ്രേക്ക് ഡാന്‍സ്, കൊളമ്പസ്, കാറ്റര്‍പില്ലര്‍ തുടങ്ങിയ ഉള്‍പ്പെടുന്ന ഹൈടെക് അമ്യൂസ്മെന്റ് പാര്‍ക്കില്‍ കുട്ടികള്‍ക്കായി വാട്ടര്‍ ബോട്ടുകള്‍, ഹെലികോപ്റ്റര്‍, മിക്കിമൗസ്, ബൈക്ക് റൈഡ്, കാര്‍ റൈഡ്, സംസാരിക്കുന്ന അമേരിക്കന്‍ പാവ എന്നിവയും ഒരുക്കിയിട്ടുണ്ട്. അഖിലേന്ത്യാ പ്രദര്‍ശന നഗരിയില്‍ 11 മുതല്‍ 17 വരെ വൈവിധ്യമാര്‍ന്ന മത്സരങ്ങളും കലാപരിപാടികളും അരങ്ങേറും. 11ന് കൊച്ചിന്‍ പാണ്ഡവാസിന്റെ നാല്‍പതോളം കലാകാരന്മാര്‍ അവതരിപ്പിക്കുന്ന നാടന്‍ കലാമേള മുടിയരങ്ങ് , 12ന് കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലാതല മൈലാഞ്ചിയടല്‍ മത്സരം, 13ന് കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലാതല തിരുവാതിര മത്സരം, 14ന് കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലാതല നാടന്‍പാട്ട് (ഗ്രൂപ്പ്) മത്സരം, 15ന് അറവനമുട്ട്, മാപ്പിളപ്പാട്ട്, ഒപ്പന, ദഫ്മുട്ട്, കോല്‍ക്കളി, വട്ടപ്പാട്ട് തുടങ്ങിയവ ഉള്‍പ്പെടുത്തി ഒരുക്കുന്ന മാപ്പിള കലാമേള ഈശല്‍ നിലാവ് ,16 ന് സിനിട്രാക്ക് ഗാനമത്സരം, 17 ന് മാസ്റ്റര്‍ മല്‍ഹാര്‍ നയിക്കുന്ന സിനിട്രാക്ക് ഗാനമേള എന്നിവ അരങ്ങേറും. വൈകുന്നേരം 3 മുതല്‍ 10 വരെയാണ് പ്രവേശനം. എല്ലാ ദിവസവും രാത്രി ഒന്‍പതിനാണ് കലാപാടികള്‍ ആരംഭിക്കുക. വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ എം.വി തമ്പാന്‍ പണിക്കര്‍, ജനറല്‍ കണ്‍വീനര്‍ ടി.കുഞ്ഞിരാമന്‍, എക്സിബിഷന്‍ കമ്മിറ്റി ചെയര്‍മാന്‍ വി.കൃഷ്ണന്‍, കണ്‍വീനര്‍ എ.വി കുഞ്ഞികൃഷ്ണന്‍, എം. ഗംഗാധരന്‍, കെ.ടി രാജേഷ്, കെ.ജയകൃഷ്ണന്‍ പങ്കെടുത്തു.

0Shares