
പ്ലാച്ചിമട വിദഗ്ധസമിതി നഷ്ടപരിഹാരമായി നിർദേശിച്ച 216 കോടി രൂപ നൽകാനാവില്ലെന്ന് ആവർത്തിച്ച് കൊക്കക്കോള കമ്പനി. സി.എസ്.ആർ ഫണ്ടുപയോഗിച്ച് പ്ലാച്ചിമടയിലെ 35 ഏക്കറിൽ പൊതുജനങ്ങൾക്കായി സാമൂഹിക പ്രതിബദ്ധത പദ്ധതികൾ നടപ്പാക്കാമെന്നാണ് കമ്പനിയുടെ വാഗ്ദാനം. ഭൂഗർഭ ജലമൂറ്റലിനെതിരെയുള്ള ജനകീയ പ്രതിഷേധത്തെതുടർന്ന് 2004ലാണ് പ്ലാച്ചിമടയിലെ കുപ്പിവെള്ള പ്ലാൻറ് കൊക്കക്കോള പൂട്ടിയത്.
പ്ലാച്ചിമടയിൽ ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ നൈപുണ്യ പരിശീലനം, ഉപജീവന പ്രവർത്തനങ്ങൾ, കൃഷി എന്നിവ ഉൾപ്പെട്ട സംരംഭങ്ങൾക്കാണ് കോള പുതുതായി പദ്ധതി തയാറാക്കിയത്.
ആദ്യവർഷം പത്തുകോടി ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ നടത്തിപ്പ് പൂർണമായും കുടുംബശ്രീയെ ഏൽപ്പിക്കുമെന്നും പ്രദേശവാസികൾക്ക് നിത്യവരുമാനം ലഭ്യമാക്കുംവിധമാണ് സംവിധാനമെന്നും കമ്പനി പ്രതിനിധികൾ അവകാശപ്പെടുന്നു. ഒന്നര പതിറ്റാണ്ടോളമായി കാടുപിടിച്ചുകിടക്കുന്ന സ്ഥലത്ത് മുൻപ് പഴച്ചാർ സംസ്കരണ കേന്ദ്രം തുടങ്ങാൻ കമ്പനി പദ്ധതിയിട്ടെങ്കിലും ജനകീയ എതിർപ്പിനെതുടർന്ന് പിൻവാങ്ങിയിരുന്നു.

വളഞ്ഞ വഴിയിലൂടെ പ്ലാച്ചിമടയിൽ തിരിച്ചെത്താനുള്ള ആസൂത്രിത നീക്കമാണ് ഇതിന് പിന്നിലെന്നും സർക്കാർ സമിതി നിർദേശിച്ച നഷ്ടപരിഹാരം നൽകുകയാണ് ആദ്യം വേണ്ടതെന്നുമാണ് സമരസമിതിയുടേയും വിവിധ സംഘടനകളുടേയും നിലപാട്. പദ്ധതി നടപ്പാക്കാൻ അനുവാദം ചോദിച്ച് കോളക്കമ്പനി കഴിഞ്ഞ ജൂലൈയിൽ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ജനഹിതമറിയാൻ പാലക്കാട് ജില്ല പഞ്ചായത്ത് കഴിഞ്ഞദിവസം സർവകക്ഷി േയാഗം വിളിച്ചെങ്കിലും നഷ്ടപരിഹാരം നൽകണമെന്ന ആവശ്യം കോളക്കമ്പനി തള്ളിയതോടെ യോഗം അലസിപ്പിരിയുകയായിരുന്നു.
പ്ലാച്ചിമടയിലെ ജലചൂഷണം, മലിനീകരണം എന്നിവക്ക് നഷ്ടപരിഹാരമായി കോളക്കമ്പനി 216 കോടി നൽകണമെന്ന് നിർദേശിച്ചത് മുൻ സംസ്ഥാന അഡീ. ചീഫ് സെക്രട്ടറി കെ. ജയകുമാർ അധ്യക്ഷനായ വിദഗ്ധസമിതിയാണ്.
2011 ഫെബ്രുവരി 24ന് സമിതി ശിപാർശ അംഗീകരിച്ച് പ്ലാച്ചിമട നഷ്ടപരിഹാര ട്രൈബ്യൂണൽ നിയമം നിയമസഭ പാസാക്കിയെങ്കിലും കേന്ദ്ര ആഭ്യന്തര വകുപ്പ് രാഷ്ട്രപതിയുടെ അനുമതിക്ക് അയക്കാതെ തിരിച്ചയച്ചു. 2015ൽ സംസ്ഥാന സർക്കാറിന് ഇത്തരത്തിലൊരു നിയമം പാസാക്കാൻ അധികാരമില്ലെന്ന് കാണിച്ച് പ്ലാച്ചിമട ബിൽ തന്നെ കേന്ദ്രസർക്കാർ തള്ളി.
ആഗോള ഭീമനായ കോളയുടെ വൻ സമ്മർദമാണ് ഇതിന് പിന്നിലെന്ന ആരോപണം ശക്തമായിരുന്നു. നഷ്ടം നൽകാൻ നിയമപരമായി നിർദേശമില്ലെന്നും ട്രൈബ്യൂണൽ നിലവിൽ വന്നശേഷം നഷ്ടം വിധിച്ചാൽ നൽകാമെന്നുമാണ് കമ്പനിയുടെ ഇപ്പോഴത്തെ നിലപാട്.
