
തൃശൂര്‍: മതിയായ രേഖകളില്ലാതെ വാഹനം ഓടിച്ചതിന് പാവറട്ടി പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച വാടാനപ്പള്ളി സ്വദേശി വിനായകന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അച്ഛനെ കുറ്റപ്പെടുത്തി പോലീസ്. പോലീസ് സ്റ്റേഷനില്‍ വിനായകനെ മര്‍ദ്ദിച്ചിട്ടില്ലെന്ന് പാവറട്ടി പോലീസ് ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കി. പാവറട്ടി സ്റ്റേഷനിലെ എസ്. ഐ ഉള്‍പ്പെടെയുള്ള അഞ്ച് പൊലീസുകാരുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. സംഭവ സമയത്ത് താന്‍ സ്റ്റേഷനില്‍ ഇല്ലായിരുന്നുവെന്നാണ് എസ്. ഐ നല്‍കിയ മൊഴി.

വിനായകന്‍ മരിച്ചത് അച്ഛന്‍ മര്‍ദ്ദിച്ചത് കൊണ്ടാകാമെന്നാണ് പോലീസ് ക്രൈം ബ്രാഞ്ചിനോട് പറഞ്ഞത്. ജൂലൈ 17 നാണ് പാവറട്ടി പോലീസ് കസ്റ്റഡിയിലെടുത്ത വിനായകനെ പിറ്റേദിവസം മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. പോലീസ് മർദ്ദനമാണ് വിനായകൻ ആത്മഹത്യ ചെയ്യാൻ കാരണം എന്ന് വിനായകനൊപ്പം കസ്റ്റഡിയിലെടുത്ത സുഹൃത്ത് ശരത് വെളിപ്പെടുത്തിയിരുന്നു.
