
ഇന്ത്യൻ സമ്പദ് വ്യവസ്ഥ അടിത്തട്ടിന് ഇളക്കംതട്ടിയ നിലയിലാണെന്ന് നൊബേൽ പുരസ്‌കാര ജേതാവായ അഭിജിത് ബാനർജി . രാജ്യത്ത് സാമ്പത്തികമുന്നേറ്റം അടുത്തകാലത്തൊന്നും സംഭവിക്കില്ലെന്നാണ് ലഭ്യമായ വിവരങ്ങൾ സൂചിപ്പിക്കുന്നത്. പോയ അഞ്ചുവർഷം നേരിയതോതിൽ വളർച്ചയുടെ ചലനം കാട്ടിയെങ്കിൽ, ഇപ്പോൾ എല്ലാം അപ്പാടെ മാറി. വളർച്ചയെക്കുറിച്ചുള്ള ഒരുറപ്പും ഇപ്പോൾ നൽകാനാകില്ല. ഇന്ത്യൻ ചാനലിന് അനുവദിച്ച ടെലിഫോൺ അഭിമുഖത്തിൽ അദ്ദേഹം പ്രതികരിച്ചു.

നോട്ട് നിരോധനം ഇന്ത്യൻ സമ്പദ് ഘടനയ്ക്ക് ഏറ്റ ആഘാതം പ്രതീക്ഷിക്കുന്നതിനേക്കാൾ തീവ്രമാകുമെന്ന് അദ്ദേഹം വിലയിരുത്തി. തൊഴിലെടുത്ത് ജീവിക്കുന്ന 85 ശതമാനംവരുന്ന ഇന്ത്യൻ തൊഴിലാളി സമൂഹത്തിന് നോട്ട് നിരോധനം കനത്തശിക്ഷ ആയെന്നും എന്നാൽ കള്ളപ്പണം ഭാവിയിൽ തടയാനാകുമെന്ന കാര്യത്തിൽ ഉറപ്പ് നേടാനായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മോദിസർക്കാരിന്‍റെ നോട്ട് നിരോധനത്തെ ശക്തമായി എതിർത്ത സാമ്പത്തികവിദഗ്ധരിൽ പ്രമുഖനാണ് ഈവർഷത്തെ സാമ്പത്തിക ശാസ്‌ത്ര നൊബേൽ നേടിയ അഭിജിത് ബാനർജി. രാജ്യം ഇപ്പോൾ നേരിടുന്ന പ്രതിസന്ധിക്കു പിന്നിൽ നോട്ട് നിരോധനമാണെന്ന് കഴിഞ്ഞദിവസം ലോകബാങ്കും വിലയിരുത്തിയിരുന്നു .ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ സവിശേഷതകൾ ഏറെ അടുത്തറിയാവുന്ന അഭിജിത് ബാനർജിയാണ് കോൺഗ്രസിന്‍റെ പ്രകടനപത്രികയിലെ ന്യായ് പദ്ധതിയുടെ പിന്നിലും പ്രവർത്തിച്ചത്. പാവപ്പെട്ടവർക്ക് പ്രതിമാസം അക്കൗണ്ടിലൂടെ പണം നൽകുന്നതായിരുന്നു പദ്ധതി.
