വട്ടിയൂര്‍ക്കാവ്, മഞ്ചേശ്വരം, കോന്നി ഉള്‍പ്പെടെ കേരളത്തിലെ ആറ് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഒക്ടോബറില്‍?

  • Post category:news
  • Reading time:1 min read
You are currently viewing വട്ടിയൂര്‍ക്കാവ്, മഞ്ചേശ്വരം, കോന്നി ഉള്‍പ്പെടെ കേരളത്തിലെ ആറ് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഒക്ടോബറില്‍?

ആറ് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഒക്ടോബറില്‍ നടക്കാന്‍ സാധ്യത. സംസ്ഥാനത്തെ കാലവര്‍ഷം, തുടര്‍ന്ന് വരുന്ന ഓണം ഇവ പരിഗണിച്ച് വേണം തീയതി നിശ്ചയിക്കണമെന്നാണ് ശിപാര്‍ശയില്‍ പറയുന്നത്. ഇത് അംഗീകരിക്കുകയാണെങ്കില്‍ ഒക്ടോബറിലാകും സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് നടക്കുക എന്ന പ്രതീക്ഷയിലാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍. വട്ടിയൂര്‍ക്കാവ്, മഞ്ചേശ്വരം, കോന്നി, അരൂര്‍, എറണാകുളം, പാല നിയമസഭാ സീറ്റുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

വട്ടിയൂര്‍ക്കാവില്‍ കുമ്മനം നല്‍കിയ തിരഞ്ഞെടുപ്പ് ഹര്‍ജി ഉപതിരഞ്ഞെടുപ്പിന് തദസമല്ലെന്ന നിയമോപദേശം ലഭിച്ചതോടെയാണ് കേരളത്തിലെ ആറ് നിയമസഭാ മണ്ഡലത്തിലും ഉപതിരഞ്ഞെടുപ്പ് നടത്താമെന്ന ശിപാര്‍ശ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് നല്‍കിയത്. അതേസമയം മഞ്ചേശ്വരത്തിന്‍റെ കാര്യത്തില്‍ ചില അവ്യക്തതകള്‍ നിലനില്‍ക്കുന്നുണ്ട്. അവിടെ കെ. സുരേന്ദ്രന്‍ നല്‍കിയ കേസ് പിന്‍വലിച്ചാല്‍ മാത്രമേ ഉപതിരഞ്ഞെടുപ്പിന് സാധ്യതയുള്ളു.

വട്ടിയൂര്‍കാവില്‍ കെ.മുരളീധരന്‍ ആസ്തി മറച്ചുവെച്ചുവെന്നാരോപിച്ച് കുമ്മനം നല്‍കിയ കേസ് നിലനില്‍ക്കില്ലെന്ന നിയമോപദേശം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിട്ടുണ്ട് .കുമ്മനം രാജശേഖരന്‍റെ തിരഞ്ഞെടുപ്പ് കേസ് നിലനില്‍ക്കുന്നതിനാല്‍ വട്ടിയൂര്‍കാവില്‍ ഉപതിരഞ്ഞെടുപ്പ് നടത്താനാകുമോ എന്ന് ഹൈക്കോടതിയിലെ സ്റ്റാന്‍ഡിങ് കോണ്‍സിലിനോടാണ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ നിയമോപദേശം തേടിയത്.

കുമ്മനം നല്‍കിയ കേസില്‍ കെ. മുരളീധരന്‍റെ വിജയം അസാധുവാക്കണമെന്ന് മാത്രമാണ് കുമ്മനം ആവശ്യപ്പെട്ടിരുന്നത്. തന്നെ വിജയി ആയി പ്രഖ്യാപിക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നില്ല. ഇതിനിടെ പാര്‍ലമെന്റ് അംഗമായതിനാല്‍ കെ. മുരളീധരന്‍ എം.എല്‍.എ സ്ഥാനം രാജിവെക്കുകയും ചെയ്തതോടെ കേസുമായി കുമ്മനം മുന്നോട്ടുപോകുകയാണെങ്കില്‍ തന്നെയും ഉപതിരഞ്ഞെടുപ്പിന് തടസ്സമില്ല. ഈ നിയമോപദേശമാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ലഭിച്ചിട്ടുള്ളത്.

0Shares