
ലോക്സഭാ തെരഞ്ഞെടുപ്പിന് ടി. പി ചന്ദ്രശേഖരൻ്റെ സ്മൃതി കൂടീരത്തിൽ അഭിവാദ്യം അർപ്പിച്ച് പ്രചാരണത്തിന് തുടക്കമിട്ട് വടകരയിലെ യു.ഡി.എഫ് സ്ഥാനാർഥിയായ കെ. മുരളീധരന്. മണ്ഡലത്തിലെ തന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ തുടക്കം കൂടിയാണ് ടി.പിയുടെ വീട്ടിൽ നിന്നും ആരംഭിച്ചത്. അക്രമ രാഷ്ട്രീയത്തിനെതിരെയുള്ള പോരാട്ടമാണ് ഇത്തവണ വടകരയിൽ നടക്കുന്നതെന്നായിരുന്നു മുരളീധരൻ്റെ പ്രതിരണം. ടി.പി ചന്ദ്രശേഖരൻ്റെ ഭാര്യയും ആർ.എം.പി നേതാവുമായ കെ. കെ രമയുമായി കൂടിക്കാഴ്ചയും മുരളീധരൻ നടത്തി. ‘സഖാവ് ടി പി ചന്ദ്രശേഖരന്റെ വീട് സന്ദർശിച്ചു’ എന്ന കുറിപ്പോടെ തൻ്റെ ഫേസ്ബുക്ക് പേജില്‍ കൂടിക്കാഴ്ചയുടെ ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വടകരയിൽ കെ. മുരളീധരൻ്റെ പേര് ആദ്യം മുന്നോട്ട് വച്ചത് ആർ.എം.പി ആണെന്നായിരുന്നു സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിറകെ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ്റെ പ്രതികരണം. ഇടതു മുന്നണിയിൽ നിന്നും പി. ജയരാജൻ മത്സരിക്കുന്ന വടകരയിൽ ശക്തമായ രാഷ്ട്രീയ സമവാക്യങ്ങളാണ് രൂപം കൊണ്ടിരിക്കുന്നതെന്ന് വ്യക്തമാക്കുന്ന ഈ പ്രതികരണത്തിന് പിറകെയാണ് മുരളീധരൻ്റെ ടി.പിയുടെ വീടുസന്ദർശനം. തെരഞ്ഞെടുപ്പിൽ ആര്.എം.പിയുടെ സേവനം കോണ്‍ഗ്രസിന് സഹായം ചെയ്യുമെന്നും മുരളീധരന് വ്യക്തമാക്കുന്നു.
ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പി. ജയരാജന് ഇതിനോടകം തന്ന മണ്ഡലത്തിൽ ആദ്യഘട്ട പ്രചാരണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. തനിക്ക് സമയമല്ല, പ്രധാനമെന്നും മുല്ലപ്പള്ളി വടകരയിൽ ആദ്യ തെരഞ്ഞെടുപ്പ് ജയിച്ചപ്പോഴുണ്ടായ അതേ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് ഉറച്ച പ്രതീക്ഷയുണ്ടെന്നും മുരളീധരന് പറഞ്ഞു. ചാവേറായല്ലെന്നും യുദ്ധം ജയിക്കാൻ തന്നെയാണ് വടകരയലെത്തതെന്നും മുരളീധരന് വ്യക്തമാക്കുന്നു.
കഴിഞ്ഞ ദിവസം, തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമാകാൻ വടകര റെയില്‍വേ സ്റ്റേഷനില്‍ എത്തിയ കെ. മുരളീധരന് വന്‍ സ്വീകരണമാണ് പ്രവര്‍ത്തകര്‍ ഒരുക്കിരുന്നത്. ഇതിന് ശേഷം കോട്ടപ്പുറം വടകര മൈതാനത്ത് നടന്ന തിരഞ്ഞെടുപ്പ് കണ്വെന്ഷന് മുസ്ലീംലീഗ് നേതാവ് പി. കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യുകയും ചെയ്തിരുന്നു.
