തിരുവന്തപുരം: കേരളപ്പിറവിയുടെ വജ്രജൂബിലി പ്രമാണിച്ചു സംസ്ഥാനത്തെ ജയിലില്‍ കഴിയുന്ന പകുതിയോളം തടവുകാരെ വിട്ടയക്കാന്‍ ആലോചന. ഇതിനായി
ജയിലില്‍ കഴിയുന്ന സല്‍സ്വഭാവികളുടെ പട്ടിക പൊലീസ് തയ്യാറാക്കിക്കഴിഞ്ഞു.
ഇവര്‍ക്കു ശിക്ഷാ ഇളവു നല്‍കണമെന്ന ഡിജിപിയുടെ ശുപാര്ശയിന്മേല് തീരുമാനം എടുക്കാന്‍ സര്‍ക്കാര്‍ മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്.വാടകക്കൊലയാളികള്‍, വര്‍ഗീയ കലാപക്കേസ് പ്രതികള്‍, കള്ളക്കടത്തുകാര്‍, ജയില്‍ ഉദ്യോഗസ്ഥരടക്കമുള്ള സര്‍ക്കാര്‍ ജീവനക്കാരെ കൊലപ്പെടുത്തിയവര്‍, സ്ത്രീകളെയോ കുട്ടികളെയോ ലൈംഗിക പീഡനത്തിന് ഇരയാക്കിയവര്‍, മുതിര്‍ന്ന പൗരന്മാരെ ആക്രമിച്ചവര്‍, വിദേശികള്‍, സംസ്ഥാനത്തിനു പുറത്തുള്ള കോടതികള്‍ ശിക്ഷിച്ചവര്‍ എന്നിവരെ ഒഴിവാക്കിയാണു പട്ടിക തയ്യാറാക്കുന്നത്. ബാക്കിയുള്ളവര്‍ ഇളവിന്റെ പരിധിയില്‍ വരും.
ആഭ്യന്തര അഡീഷനല്‍ സെക്രട്ടറി ഷീലാ റാണി, നിയമ ജോയിന്റ് സെക്രട്ടറി പി.സുരേഷ്കുമാര്‍, ഉത്തര മേഖല ജയില്‍ ഡിഐജി ബി.പ്രദീപ് എന്നിവരടങ്ങിയ സമിതിയെയാണു പട്ടിക പരിശോധിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ചത്. ശിക്ഷയില്‍ ഇളവു ലഭിക്കുന്നവരുടെ അന്തിമ പട്ടിക ഒരാഴ്ചയ്ക്കകം നല്‍കാനാണു സമിതിക്കുള്ള നിര്‍ദ്ദേശം.


തുടര്‍ന്ന് ഇതു മന്ത്രിസഭാ യോഗം അംഗീകരിച്ച് ഗവര്‍ണര്‍ക്കു സമര്‍പ്പിക്കും. ഗവര്‍ണര്‍ അനുമതി നല്‍കുന്നതോടെ ഇളവു പ്രാബല്യത്തിലാകും.എന്നാല്‍, രാഷ്ട്രീയ കുറ്റവാളികളെ കൂട്ടത്തോടെ രക്ഷപ്പെടുത്താനുള്ള നീക്കമാണ് ഇതിനു പിന്നിലെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ശിക്ഷ ഇളവു നല്കിയാല് ജയിലുകളില്‍ കഴിയുന്ന പകുതിയോളം പേര്‍ക്കു പ്രയോജനം ലഭിക്കും.
രാഷ്ട്രീയ ആക്രമണക്കേസ് പ്രതികള്‍ ഉള്‍പ്പെടെ 2262 തടവുകാര്‍ സല്സ്വഭാവികളാണെന്നു കാട്ടി ജയില്‍ ഡിജിപി ആഭ്യന്തര വകുപ്പിനു റിപ്പോര്‍ട്ട് നല്‍കിയെന്ന വാര്‍ത്തകളും പുറത്തുവന്നിട്ടുണ്ട്.