
നീലേശ്വരം(കാസർകോട്): ലഹരി വസ്തുക്കളുടെ ഉപയോഗം കുറയ്ക്കാന്‍ ബോധവല്‍ക്കരണം അനിവാര്യമാണെന്ന് പി.കരുണാകരന്‍ എം.പി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിൻ്റെ വിമുക്തി പദ്ധതിയുടെ ഭാഗമായി എക്‌സൈസ് – ആരോഗ്യ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തില്‍ നീലേശ്വരം താലൂക്ക് ആശുപത്രി പരിസരത്ത് ആരംഭിച്ച ലഹരി മോചന ചികിത്സ കേന്ദ്രത്തിൻ്റെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമൂഹത്തില്‍ കുട്ടികള്‍ മുതല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍വരെ ലഹരി മരുന്നിന് അടിമയാകുന്നുണ്ടെന്നും ഇതിന് പിന്നില്‍ പ്രത്യേക സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും എം.പി പറഞ്ഞു. ലഹരിക്കടിമയാവുന്നവരെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സിക്കുമ്പോഴുള്ള ചെലവ് ചെറുതല്ല. ഇത്തരം സാഹചര്യത്തില്‍ ലഹരി മോചന ചികിത്സ കേന്ദ്രം അനുഗ്രഹമാണ്. ഇവയുടെ പ്രവര്‍ത്തനം സമൂഹത്തില്‍ അത്യാവശ്യമാണെന്നും എം.പി അഭിപ്രായപ്പെട്ടു. എം രാജഗോപാലന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ.പി ദിനേശ് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.പി ജാനകി, നീലേശ്വരം മുനിസിപ്പല്‍ ചെയര്‍മാന്‍ പ്രൊഫ കെ.പി ജയരാജന്‍, നഗരസഭാ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ തോട്ടത്തില്‍ കുഞ്ഞിക്കണ്ണന്‍, വാര്‍ഡ് കൗണ്‍സിലര്‍ പി മനോഹരന്‍, വിമുക്തി ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ഡി.രാജീവ്, ഉത്തരമേഖല ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ വി ജെ മാത്യു, നീലേശ്വരം താലുക്ക് ആശുപത്രി സൂപ്രണ്ട് ഡോ ജമാല്‍ അഹമദ് തുടങ്ങി മറ്റു ജനപ്രതിനിധികളും നാട്ടുകാരും പങ്കെടുത്തു. എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് സ്വാഗതവും ഡെപ്യൂട്ടി ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ വി.സുരേന്ദ്രന്‍ നന്ദിയും പറഞ്ഞു.
