
സൂര്യന്‍ തന്‍റെ ശക്തി പ്രപഞ്ചത്തിലെ ജീവജാലങ്ങള്‍ക്ക് വിട്ടുകൊടുക്കുന്ന കാലമാണ് കര്‍ക്കിടകം എന്നാണ് വിശ്വാസം. കര്‍ക്കിടക കാലത്തുണ്ടാവുന്ന പുറം വേദന, വാത സംബന്ധമായ അസുഖങ്ങള്‍ എന്നിവയ്ക്ക് പഥ്യത്തോടെ കര്‍ക്കിടക കഞ്ഞികുടിച്ചാല്‍ ശമനമുണ്ടാകും. വിഷാംശങ്ങള്‍ പുറത്ത് കളഞ്ഞ ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിച്ച് മനുഷ്യന് നവജീവന്‍ നല്‍കാനുള്ള ചികിത്സരീതിയാണ് കര്‍ക്കിടകകഞ്ഞി. നമ്മുടെ രോഗപ്രതിരോധ ശേഷി കുറയുന്ന കാലവും കൂടിയാണ് ഇത്. 23 മുതല്‍ 30 വരെ ആയുര്‍ വേദ ഔഷധങ്ങളുടെ കൂട്ടാണ് ഈ ഔഷധ കഞ്ഞിക്കൂട്ടില്‍ ഉള്ളത്. കുറുന്തോട്ടിവേര്, കരിങ്കുറിഞ്ഞി, അരിയാറ്, ജീരകം, ഉലുവ, അയമോദകം, ആശാളി, പുത്തരിച്ചുണ്ട വേര്, ചുക്ക് എന്നിവയാണ് ഇതിലെ പ്രധാന ഇനങ്ങള്‍. പഴയതലമുറ കർക്കിടക ചികിത്സയ്ക്ക് പ്രാധാന്യം കല്പിച്ചതും മറ്റൊന്നും കൊണ്ടുമല്ല. ഔഷധക്കഞ്ഞിയില്ലാതെ ഇന്ന് കർക്കിടകചികിത്സയില്ലെന്ന് എല്ലാവർക്കുമറിയാം. വിപണിയിൽ പായ്ക്കറ്റുകളിൽ ലഭിക്കുന്ന കഞ്ഞിക്കൂട്ടിനു പുറകെ പോവാതെ ഇക്കുറി തനിയെ കഞ്ഞി ഉണ്ടാക്കിയാലോ.

ചേരുവകള്‍/ തയ്യാറാക്കുന്ന വിധം:
> ചേരുവകൾ
* ഞവരയരി(100ഗ്രാം)
* ചുക്ക്,കുരുമുളക്,തിപ്പല്ലി,കുറുംതോട്ടി,ജീരകം,അതിമധുരം,ഓമം(ഉണക്കിപ്പൊടിച്ചത് 5 ഗ്രാം വീതം)
* ചുവന്നുള്ളി (5 അല്ലി)
* ഉഴിഞ്ഞ,കടലാടി(രണ്ടും ഒരുപിടി)
* തേങ്ങാപ്പാൽ(ഒരുതുടം )
* ഇന്തുപ്പ്(ആവശ്യത്തിന്)
> തയ്യാറാക്കുന്ന വിധം:
100 ഗ്രാം ഞവരയരി കഴുകി ഒരു ലിറ്റര്‍ വെള്ളത്തില്‍ അടുപ്പില്‍ വെയ്ക്കുക. അതില്‍ മുകളില്‍ പറഞ്ഞ പൊടിമരുന്നുകള്‍ ഒരു കിഴിപോലെ കെട്ടി അരിയില്‍ ഇട്ടു വേവിക്കണം (കിഴി അല്‍പ്പം ലൂസാക്കി കെട്ടണം ). ഒന്ന് തിളക്കുമ്പോള്‍ അതില്‍ ചുവന്നുള്ളിയും 25 ഗ്രാം ഉലുവയും ചേര്‍ത്ത് വേവിക്കുക. അതിനുശേഷം ഒരുതുടം തനി തേങ്ങാപാലും, ഉഴിഞ്ഞയും, കടലാടിയും നന്നായി അരച്ചുചേർത്ത് ഇളക്കി മൂടിവെക്കുക. പിന്നീടു ചെറു ചൂടോടെ ആവശ്യത്തിന് ഇന്തുപ്പ് ചേര്‍ത്ത് രാത്രി ഭക്ഷണമായി ഉപയോഗിക്കാം. കഞ്ഞി കുടിയ്ക്കുന്നതിന് മുമ്പ് കിഴി നന്നായി പിഴിഞ്ഞുമാറ്റാൻ മറക്കരുത്.
