
കാസര്‍കോട്: രാജ്യത്തെ തീരദേശങ്ങള്‍ കേന്ദ്രീകരിച്ച് ബോംബാക്രമണ പദ്ധതിയിട്ട അഞ്ചു പേരെ പോലിസ് പിടികൂടി. തീവ്രവാദ സംഘങ്ങള്‍ എത്തിയിട്ടുണ്ടെന്ന ഇന്റലിജന്‍സ് സന്ദേശത്തെ തുടര്‍ന്ന് കടലോര പ്രദേശങ്ങളില്‍ നിരീക്ഷണം ശക്തമാക്കിയിരുന്നു. രാജ്യത്തെ തീരദേശങ്ങള്‍ കേന്ദ്രീകരിച്ച് ബോംബാക്രമണ പദ്ധതിയുമായി തീവ്രവാദ സംഘങ്ങള്‍ എത്തിയിട്ടുണ്ടെന്ന പൊലീസ് ഉന്നതങ്ങളില്‍ നിന്നുള്ള സന്ദേശമാണ് കഴിഞ്ഞ രണ്ട് ദിവസമായി സേനയുടെ ഉറക്കം കെടുത്തിയത്. ഇന്ത്യന്‍ നാവിക സേന, തീരദേശ പോലിസ്, കാസര്‍കോട് പോലിസ് എന്നിവരുടെ നേതൃത്വത്തിലാണ് ഓപ്പറേഷന്‍ നടത്തിയത്. ഇതിനിടേയാണ് അഞ്ചുപേരെ പിടികൂടിയത്. ചെമ്പരിക്ക കീഴൂര്‍ കടപ്പുറത്തു നിന്നും തളങ്കരയില്‍ നിന്നുമാണ് സംശാസ്പദമായ സാഹചര്യത്തില്‍ കണ്ടവരെയാണ് പിടികൂടിയത്. ഇവരെ കൂടുതല്‍ ചോദ്യം ചെയ്തതില്‍ നിന്ന് ബോംബാക്രമണ പദ്ധതിയുമായി എത്തിയത് തങ്ങളാണെന്ന് സമ്മതിച്ചു.
കാസര്‍കോട് ബി.എച്ച്.ഇ.എല്ലിലും നഗരത്തിലെ ഒരു തിയേറ്ററിലുമാണ് സ്ഫോടനം പദ്ധതിയിട്ടിരുന്നത്. ഈ പദ്ധതിയാണ് പോലീസിന്റെ സമയോചിതമായ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് തടയാന്‍ സാധിച്ചത്. ഇതു സംബന്ധിച്ച് കാസര്‍കോട് പോലിസുമായി ബന്ധപ്പെട്ടപ്പോഴാണ് അത് മോക്ഡ്രില്ലാണെന്ന് പോലിസ് സമ്മതിച്ചത്. ഇന്ത്യന്‍ നാവിക സേന, തീരദേശ പോലിസ്, കാസര്‍കോട് പോലിസ് ചേര്‍ന്നാണ് മോക്ഡ്രില്‍ നടത്തിയത്. പോലിസിന്റെയും നാവിക സേനയുടെയും പ്രകടനം നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തിയിരുന്നു. തീവ്രവാദ ആക്രമങ്ങളെ നേരിടുന്നതിന് സേനയെ സുസജ്ജമാക്കുന്നതിനോടൊപ്പം കടലോര ജാഗ്രത സമിതികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനുമായാണ് സാഗര്‍ കവചം പദ്ധതിയുടെ ഭാഗമായി മോക്ക് ഡ്രില്‍ സംഘടിപ്പിച്ചത്. ഇതിനായി റെഡ് വളന്റിയേഴ്സ് എന്ന പേരിലുള്ള പ്രത്യേക പരിശീലനം നേടിയ സംഘങ്ങളെയാണ് രംഗത്തിറക്കിയത്. ഇവരെ പിടികൂടാനായതിലൂടെ സുരക്ഷാ സംവിധാനങ്ങളിലെ സേനയുടെ നേട്ടവും കടലോര ജാഗ്രത സമിതിയുടെ പ്രവര്‍ത്തന മികവുമാണ് വിലയിരുത്തപ്പെടുന്നത്. മൂന്നു ദിവസമായി തളങ്കര, ചെമ്പരിക്ക തുടങ്ങിയ സ്ഥലങ്ങളില്‍ നടത്തിയ മോക്ഡ്രില്‍ വിജയകരമായിരുന്നുവെന്ന് കാസര്‍കോട് പോലിസ് മേധാവി കെ.ജി സൈമണ്‍ അറിയിച്ചു.
