
മലപ്പുറം: എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവന്‍റെ അധിക്ഷേപകരമായ പരാമർശത്തിനെതിരെ ആലത്തൂർ ലോക്സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ് നൽകിയ പരാതിയിൽ അന്വേഷണം തിരൂർ ഡിവൈ.എസ്.പിക്ക്. രണ്ട് ദിവസത്തിനകം പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ഡി.വൈ.എസ്.പി ബിജു ഭാസ്കറിന് മലപ്പുറം എസ്.പി പ്രതീഷ് കുമാർ നിർദേശം നൽകി.

വിജയരാഘവന്‍റെ വിവാദ പരാമർശം മലപ്പുറത്ത് നടന്ന പ്രസംഗത്തിനിടെ ആയതിനാൽ മലപ്പുറം പോലീസ് മേധാവിക്ക് ചൊവ്വാഴ്ച തന്നെ പരാതി കൈമാറിയിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചെന്നും അശ്ലീല പരാമർശം നടത്തിയെന്നുമായിരുന്നു പരാതി. സമാനമായ പരാതി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഡി.ജി.പിക്കും നൽകിയിരുന്നു. ഈ സാഹചര്യത്തിൽ കേസിന്‍റെ മേൽനോട്ടം തൃശൂർ റേഞ്ച് ഐ.ജിയെ ഡി.ജി.പി ഏൽപ്പിച്ചിട്ടുണ്ട്.
രമ്യ ഹരിദാസ് തെരഞ്ഞെടുപ്പ് നാമനിർദേശ പത്രിക കൊടുത്ത ശേഷം ആദ്യം പോയി പാണക്കാട്ട് തങ്ങളെയും അതിനു ശേഷം പി.കെ. കുഞ്ഞാലിക്കുട്ടിയെയും കണ്ടുവെന്നും. അതോടുകൂടി ആ കുട്ടിയുടെ കാര്യം എന്താണെന്ന് എനിക്ക് പറയാൻ വയ്യ എന്നായിരുന്നു വിജയരാഘവന്‍റെ പരാമർശം.
