
കാസർകോട്: സ്വാതന്ത്ര്യദിന പരിപാടിയിൽ യോഗനടപടികൾ നടന്നുകൊണ്ടിരിക്കെ ചട്ടങ്ങൾ ലംഘിച്ച് വേദിയിൽ കയറി രക്ഷിതാക്കളുടെ സമ്മതപത്രം ഇല്ലാതെ വിദ്യാർത്ഥികൾക്ക് അക്കൌണ്ട് തുടങ്ങി പണം സ്വീകരിക്കുന്ന പരിപാടി നടപ്പിലാക്കിയെന്ന് ആരോപണമുള്ള ബാങ്കധികൃതർക്കെതിരെ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ജില്ലാ പോലീസ് ചീഫിന് പരാതി നൽകി. കുറ്റിക്കോൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട്, സെക്രട്ടറി എന്നിവർക്കെതിരെയാണ് പരാതി.

ഗുരുതരമായ ‘പ്രോട്ടോകോൾ’ ലംഘനം നടത്തിയ ഇവർക്കെതിരെ പൊതുജനതാല്പര്യം മുൻനിർത്തിയാണ് ചാനൽ ആർ.ബി മാനേജിങ് എഡിറ്ററുടെ പരാതി. സത്യസന്ധമായ വാർത്ത ചാനൽ ആർ.ബി അന്ന് തന്നെ പ്രസിദ്ധപ്പെടുത്തിയിരുന്നു. ഈ വാര്‍ത്തയ്ക്കെതിരെ ബാങ്ക് അധികൃതര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.
ഇക്കഴിഞ്ഞ ആഗസ്ത് 15 ന് സ്വാതന്ത്ര്യദിനത്തില്‍ കുറ്റിക്കോൽ എ.യു.പി.സ്കൂളിൽ പി.ടി.എ പ്രസിഡണ്ട് അധ്യക്ഷനായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്ത പരിപാടിയുടെ വേദിയിൽ ബാങ്ക് അധികൃതര്‍ കയറിയത് അനുമതിയില്ലാതെയാണെന്നും പി.ടി.എ, മദർ പി.ടി.എ, എസ്.എസ്.ജി എന്നീ കമ്മിറ്റികളെ അറിയിക്കുകയോ നോട്ടീസിൽ ഉൾപ്പെടുത്തുകയോ ചെയ്‌തിട്ടില്ലെന്നും രക്ഷിതാക്കൾ ചാനല്‍ ആര്‍.ബിയെ അറിയിച്ചിരുന്നു.
ദേശീയതയും പൊതുജനതാല്പര്യവും സംരക്ഷിക്കുന്നതിന് വേണ്ടി സംഭവം ഫോട്ടോസഹിതം അന്ന്തന്നെ ചാനൽ ആർ.ബി റിപ്പോർട്ട് ചെയ്തിരുന്നു.
