
മാവോവാദി ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത അലനും താഹക്കും നിയമസഹായം നൽകുമെന്ന് ആവർത്തിച്ച് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഇരുവരും മാവോവാദികളാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിപ്രായത്തെക്കുറിച്ച് കേരള നേതാക്കളോടാണ് ചോദിക്കേണ്ടതെന്നും യെച്ചൂരി പറഞ്ഞു. എ.കെ.ജി ഭവനിൽ കേരളത്തിലെ വിവാദ മാവോവാദി കേസുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടി പറയുകയായിരുന്നു യെച്ചൂരി.
അലനും താഹയും മാവോവാദികളാണെന്ന മുഖ്യമന്ത്രിയുടെ അഭിപ്രായം തള്ളി പഴയ നിലപാടിലുറച്ചുനിൽക്കുകയാണ് താനെന്ന് വ്യക്തമാക്കുന്നതായിരുന്നു സി.പി.എം ജനറൽ സെക്രട്ടറിയുടെ മറുപടി.അലനും താഹയും മാവോവാദികളാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശനിയാഴ്ച്ച പറഞ്ഞതെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ നിയമസഹായം നൽകില്ലെന്ന് പറഞ്ഞില്ലല്ലോ എന്ന് യെച്ചൂരി ഓര്‍മിപ്പിച്ചു.

കേരള പോലീസ് നൽകുന്ന വിവരങ്ങളാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും അതു പക്ഷേ , പാർട്ടി നിലപാടിന് അനുസൃതമല്ല എന്നുമാണ് യെച്ചൂരി നൽകുന്ന സൂചന.അലനും താഹക്കുമെതിരായ പോലീസ് കേസിൽ കോടതി തീർപ്പ് കൽപിക്കാതെ അഭിപ്രായ പ്രകടനം നടത്തിയതിലും യെച്ചൂരിക്ക് വിയോജിപ്പുണ്ട്. കേസും വിചാരണയും പൂർത്തിയാകാത്ത വിഷയത്തിൽ കീഴ്കോടതി നടത്തിയ അഭിപ്രായ പ്രകടനത്തെ ഹൈകോടതി വിമർശിച്ചത് തന്റെ നിലപാടിനുള്ള അംഗീകാരമായാണ് യെച്ചൂരി വിലയിരുത്തുന്നത്.
അലന്റെയും താഹയുടെയും ജാമ്യാപേക്ഷയിൽ ഇരുവർക്കുമെതിരെ യു.എ.പി.എ ചുമത്തുന്നതിനു മതിയായ തെളിവുണ്ടെന്ന് കീഴ്കോടതി നിരീക്ഷിക്കുകയും ജാമ്യം നിഷേധിക്കുകയും ചെയ്തിരുന്നു. എന്നാൽ, കീഴ്കോടതി കേസിന്റെ മെറിറ്റിലേക്ക് കടന്നത് തെറ്റായെന്ന് ജാമ്യാപേക്ഷയിൽ ഹൈകോടതി വിമർശിച്ചിരുന്നു.
