കാസർകോട് : കാസർകോട് കുമ്പളയിൽ യുവാവിനെ തല വെട്ടിമാറ്റി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റൊരു കൊലക്കേസില്‍ പ്രതിയായ കുമ്പള പേരാല്‍ റോഡിലെ മാങ്ങാമുടി സിദ്ദിഖ്(39) ഉള്‍പ്പെടെ ആറുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബി.ജെ.പി പ്രവര്‍ത്തകനായിരുന്ന ദയാനന്ദനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അറസ്റ്റിലായ മാങ്ങാമുടി സിദ്ദിഖ്. സിദ്ദിഖിനുപുറമെ മറ്റുപ്രതികളായ പെര്‍വാഡിലെ ഉമര്‍ഫാറൂഖ്(29), സഹീര്‍(32), ബംബ്രാണയിലെ നിയാസ്(31), ലത്തീഫ്(36), ഹരീഷ്(29) എന്നിവരുടെ അറസ്റ്റും കുമ്പള സി.ഐ വി വി മനോജ് രേഖപ്പെടുത്തി. പോലീസിന് മുമ്പാകെ കീഴടങ്ങിയ പ്രതികളെ വിശദമായ ചോദ്യം ചെയ്യലിനുശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

മണലെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നവും പോലീസിന് വിവരം നല്‍കി സിദ്ദിഖിന്റെ മണല്‍ ലോറി പിടിപ്പിച്ചതും,വീടുകയറി കുടുംബത്തെ ഭീഷണിപ്പെടുത്തിയതുമാണ് സിദ്ദിഖിനെയും കൂട്ടാളികളെയും ക്രൂരമായ കൊലപാതകത്തിന് പ്രേരിപ്പിച്ചത്. അബ്ദുല്‍ സലാമിനെ കൊലപ്പെടുത്തിയത് എട്ടംഗസംഘമാണെന്നാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ആറുപ്രതികള്‍ അറസ്റ്റിലായതോടെ ഇനി പിടിയിലാകാനുള്ളത് രണ്ടുപ്രതികളാണ്. ഇവർക്കായുള്ള അന്വേഷണം ശക്തമാക്കിയതായി പോലീസ് പറഞ്ഞു.