കാസർകോട് : കാസർകോട് കുമ്പളയിൽ യുവാവിനെ തല വെട്ടിമാറ്റി കൊലപ്പെടുത്തിയ സംഭവം പ്രതികളെ തിരിച്ചറിഞ്ഞതായാണ് സൂചന. കുമ്പള പെര്‍വാഡിലെ അബ്ദുല്‍ സലാം (32) ആണ് അതിക്രൂരമായി ഞായറാഴ്ച വൈകിട്ടോടെ കൊലചെയ്യപ്പെട്ടത്. മൃതദേഹം കാണുബോൾ തല ഉടലില്‍ നിന്നും വെട്ടിയെടുത്ത് ദൂരെയെറിഞ്ഞ നിലയിലായിരുന്നു. മണല്‍കടത്തുമായി ബന്ധപ്പെട്ട കുടിപ്പകയാണ് കൊലയ്ക്ക് കാരണംമെന്നാണ് പോലീസ് പറയുന്നത്. 2014 ലിൽ പേരാല്‍ മുഹമ്മദിന്റെ മകന്‍ ഷഫീഖിനെ (25) മണലെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നത്തിന്റെ പേരിലാണ് കൊലപ്പെടുത്തിയത്. ഈ കേസിലെ പ്രതിയാണ് ഇന്നലെ കൊലചെയ്യപ്പെട്ട അബ്ദുല്‍ സലാം.
കാസർകോട് ജില്ലയിലെ ഉപ്പള, കുമ്പള പ്രദേശങ്ങളിൽ കൊട്ടേഷൻ സംഘങ്ങൾ വാഴുകയാണ്. മണൽ കടത്താണ് ഇവരുടെ പ്രധാന വരുമാനവും,കൂടാതെ മദ്ദ്യം,മയക്കുമരുന്ന്, കഞ്ചാവ് തുടങ്ങി ഈ പ്രദേശങ്ങളിൽ നിരവധി യുവാക്കളാണ് കുറ്റകൃത്യങ്ങളിൽ ഏർപെടുന്നത്. അദ്ധ്വാനമില്ലാതെ പെട്ടന്ന് പണമുണ്ടാക്കുക എന്നതും ആർഭാട ജീവിതവും ഇവരെ ഇത്തരം കുറ്റകൃത്യങ്ങളിൽ കൊണ്ടെത്തിക്കുന്നു. ചില പ്രാദേശിക നേതാക്കളുടെ ഒത്താശയാണ് മണൽകടത്തിന് ഇവിടങ്ങളിൽ പ്രാധാന്യം കൂടിയത്. കർണാടകയോട് അതിർത്തി പങ്കിടുന്നതിനാൽ കുറ്റവാളികൾക്ക് രക്ഷപെടാനുള്ള വഴികളും ഏറെയാണ് ഇവിടങ്ങളിൽ. കുറ്റവാളികൾ പിടിയിലാകുന്നുണ്ടെകിലും ഇവർക്ക് ലഭിക്കുന്ന ശിക്ഷ ചെറുതായിരിക്കും. ജയിൽ ശിക്ഷ അനുഭവിച്ച ഇവർ പുറത്തിറങ്ങിയാലും വീണ്ടും ഇത്തരം കുറ്റകൃത്യങ്ങളിൽ തന്നെ ഏർപ്പെടും. മണലുമായി ബന്ധപ്പെട്ട് ഇവരിലെ അഭിപ്രായ ഭിന്നത പിന്നീട് ഒറ്റികൊടുക്കലിൽ കൊണ്ടെത്തിക്കും. പിന്നീട് ഇത് കൊലപാതകത്തിലാണ് കലാശിക്കുന്നത്. ഇത്തരം അക്രമങ്ങൾ നടക്കുമ്പോൾ രാഷ്ട്രീയ പാർട്ടിക്കാർ മൗനം പാലിക്കുന്നതാണ് ഇവിടെ കാണാനാകുന്നത്. പോലീസിന്റെ ഭാഗത്തുനിന്നും കാര്യമായ ഇടപെടലുണ്ടാകാറില്ലെന്നും നാട്ടുകാർ പറയുന്നു. ഈ അടുത്ത കാലത്ത് മണലുമായി ബന്ധപ്പെട്ട നിരവധി വാഹനങ്ങൾ പോലീസ് പിടികൂടുകയും ഇവർക്കെതിരെ നടപടി ശക്തമാകുകയും ചെയ്തു. എന്നാൽ ഇവർക്കിടയിലെ കൊലപാതകം തടയുന്നതിൽ പോലീസ് പരാജയപ്പെടുന്നു എന്നാണ് നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നത്.