
യുവാക്കളെ ബഹിഷ്കരിക്കൂ (#BoycottMillennials) എന്ന ഹാഷ് ടാഗില്‍ കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമനെതിരെ ട്വിറ്ററിൽ പ്രതിഷേധം കനക്കുന്നു. പുതിയ തലമുറയിൽപ്പെട്ടവർ ഊബർ, ഒല തുടങ്ങിയ ഓൺലൈൻ ടാക്സികളെ വ്യാപകമായി ആശ്രയിക്കുന്നതാണ് വാഹന മേഖലയിലെ മാന്ദ്യത്തിന് കാരണമെന്ന നിർമലയുടെ പ്രസ്താവനക്കെതിരെയാണ് വ്യാപക പ്രതിഷേധമുയരുന്നത്.
ജലദൗർലഭ്യതയ്ക്ക് കാരണം വെള്ളം ഉപയോഗിക്കുന്നതാണ്, ഫോട്ടോയും വിഡിയോയും കാണുന്നതാണ് വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ആൾക്കാർ കുറയുന്നത് തുടങ്ങിയ കുറിപ്പുകളിലൂടെയാണ് നിർമ്മലയുടെ പ്രസ്തവാനക്കെതിരെ ട്വിറ്ററിൽ പ്രതിഷേധമുയരുന്നത്. തവണ വ്യവവസ്ഥയിൽ പോലും വാഹനം വാങ്ങാൻ യുവാക്കൾ തയാറാകുന്നില്ല. പകരം ഓൺലൈൻ ടാക്സികളെ ആശ്രയിക്കാൻ തുടങ്ങിയതാണ് വാഹന വിപണിയിലെ മാന്ദ്യത്തിലാഴ്ത്തിയതെന്നാണ് ചൊവ്വാഴ്ച നിർമ്മല സീതാരാമൻ പറഞ്ഞത്.

മാന്ദ്യം ഇല്ലാതാക്കാൻ കേന്ദ്രം ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും നിർമല പറഞ്ഞു. ഓട്ടോമൊബൈൽ മേഖലയിൽ ലക്ഷക്കണക്കിനാളുകൾക്കാണ് തൊഴിൽ നഷ്ടപ്പെട്ടത്. രണ്ട് ദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ മാന്ദ്യമാണ് മേഖല നേരിടുന്നത്.
ഓട്ടോ മൊബൈൽ സെക്ടറിലെ തകർച്ചക്ക് കാരണം ജനങ്ങളുടെ മനോഭാവം മാറിയതാണെന്ന ധനമന്ത്രി നിർമല സീതാരാമന്‍റെ പ്രസ്താവനയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസും രംഗത്തുവന്നു . സാമ്പത്തിക പ്രതിസന്ധിക്ക് കാരണം വോട്ടർമാരാണെന്ന് ബി.ജെ.പി മന്ത്രി കുറ്റപ്പെടുത്തുന്നുവെന്ന് കോൺഗ്രസ് ആരോപിച്ചു. എല്ലാവരെയും കുറ്റപ്പെടുത്തൂ. പക്ഷെ, ധനകാര്യം കൈകാര്യം ചെയ്യുന്നത് ബി.ജെ.പിയാണെന്ന് കോൺഗ്രസ് ഔദ്യോഗിക ട്വീറ്റിലൂടെ പരിഹസിച്ചു.
മോദിയുടെ ട്വീറ്റർ അക്കൗണ്ടിനെ 5 കോടി ജനങ്ങളാണ്പിന്തുടരുന്നത്. സമ്പത്ത് വ്യവസ്ഥ അഞ്ച് ട്രില്യൻ കടക്കുമെന്നാണ് മോദിയുടെ അവകാശവാദം. എന്നാൽ, യുവാക്കൾക്കിവിടെ തൊഴിലില്ല. ഇതിന്‍റെ ഉത്തരവാദിത്തവും പ്രതിപക്ഷത്തിനാണോ എന്നും കോൺഗ്രസ് വക്താവ് മനു അഭിഷേക് സിങ് വി ചോദിച്ചു.
രാജ്യത്ത് പുതിയ സാമ്പത്തിക ശാസ്ത്രം ധനമന്ത്രി നടപ്പാക്കുകയാണ്. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ എന്ത് ചെയ്യണമെന്നതിൽ മന്ത്രിക്ക് വ്യക്തതയില്ല. രാജ്യത്തെ യഥാർത്ഥ സാമ്പത്തികനില അനുദിനം തുറന്നു കാട്ടുന്നു. എല്ലാ വിഷയങ്ങളിലും പ്രതികരിക്കുന്ന പ്രധാനമന്ത്രി ഇക്കാര്യത്തിൽ മൗനം വെടിയണം.മറഞ്ഞിരിക്കാതെ ജനത്തെ അഭിസംബോധന ചെയ്ത് രാജ്യത്തെ ആശങ്ക ദുരീകരിക്കണം. പ്രതിസന്ധി തുടരുമ്പോൾ പശുവിനെ കുറിച്ചാണ് പ്രധാനമന്ത്രി സംസാരിക്കുന്നത്. യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് പ്രധാനമന്ത്രി ശ്രദ്ധ തിരിക്കുകയാണെന്നും മനു അഭിഷേക് സിങ് വി ആരോപിച്ചു.
