യുവതിയുടെ മരണം; ഇൻക്വസ്റ്റ് നടപടിക്ക് ഉദ്യോഗസ്ഥരെ കാത്തുനിന്നത് നീണ്ട 18 മണിക്കൂർ

  • Post category:news
  • Reading time:2 mins read
You are currently viewing യുവതിയുടെ മരണം; ഇൻക്വസ്റ്റ് നടപടിക്ക് ഉദ്യോഗസ്ഥരെ കാത്തുനിന്നത് നീണ്ട 18 മണിക്കൂർ

കാസര്‍കോട്: കാസര്‍കോട്ടെ പുണ്ടൂര്‍ സാസ്തന്‍കോട് ഗര്‍ഭിണിയായ യുവതിയെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍  ഇൻക്വസ്റ്റ് നടപടിക്ക് ഉദ്യോഗസ്ഥരെ കാത്തുനിന്നത് നീണ്ട 18 മണിക്കൂർ. മരിക്കുമ്പോള്‍ യുവതി എട്ട് മാസം ഗര്‍ഭിണിയായിരുന്നു. കര്‍ഷകനായ അബ്ദുള്‍ റഹ്മാന്‍റെ ഭാര്യ, ജമീലയായിരുന്നു മരിച്ചത്. ഇരുവരും ഒരു വര്‍ഷം മുന്‍പാണ് വിവാഹിതരായത്. ഞായറാഴ്ച വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം.

യുവതി ഗര്‍ഭിണിയായതിനാലും, മരണം ഭര്‍തൃ ഗൃഹത്തിലായതിനാലും തുടര്‍ നടപടിയ്ക്കായി പോലീസ് മുറി ലോക്ക് ചെയ്ത് വെക്കുകയായിരുന്നു. വിവരം ബന്ധപ്പെട്ട മേല്‍ ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തു. ഇന്‍ക്വസ്റ്റ് നടപടിയ്ക്കായി ആര്‍.ഡി.ഒ എത്തണമെന്നായിരുന്നു, പോലീസ് വീട്ടുകാരെയും,നാട്ടുകാരെയും അറിയിച്ചത്.

ഞായറാഴ്ച വൈകീട്ട് നാല് മണിയോടെ മരിച്ച വിവരം അറിഞ്ഞിട്ടും ഇന്‍ക്വസ്റ്റ് ചെയ്യാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്താന്‍ തിങ്കളാഴ്ച രാവിലെ പത്തരമണിവരെ കാത്തിരിക്കേണ്ടി വന്നു. ആര്‍.ഡി.ഒയുടെ നിര്‍ദ്ദേശ പ്രകാരം വെള്ളരിക്കുണ്ട് തഹസില്‍ദാര്‍ ഭാസ്‌കരന്‍.കെ സ്ഥലത്തെത്തിയാണ് തുടര്‍ നടപടികള്‍ ആരംഭിച്ചത്. നീണ്ട പതിനെട്ട് മണിക്കൂറാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായി കാത്തിരിക്കേണ്ടി വന്നത്. ഈ സമയമത്രയും മൃതദേഹം തൂങ്ങിക്കിടക്കുകയായിരുന്നു. ഇത് നാട്ടുകാരില്‍ അമര്‍ഷമുണ്ടാക്കി.

രാത്രി മുഴുവന്‍ പോലീസ് കാവലിലായിരുന്നു മൃതദേഹം. ഇടത് കൈ ഞരമ്പ് മുറിച്ച്, രക്തം വാര്‍ന്നൊലിച്ച നിലയിലായിരുന്നു. തിങ്കളാഴ്ച്ച ഉച്ചയോടെ ആര്‍.ഡി.ഒ  ടി.ആര്‍ അഹമ്മദ് കബീര്‍ സ്ഥലം സന്ദര്‍ശിച്ചു. വിദഗ്ധ പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം പരിയാരം മെഡി. ആശുപത്രിയി മോര്‍ച്ചറിയിലേക്ക് കൊണ്ടുപോയി. യുവതിയുടെ മരണം ആത്മഹത്യയെന്നാണ് പോലീസ് പറഞ്ഞു. ശരീരത്തില്‍ മറ്റ് പാടുകളൊന്നും കാണാനില്ല. കൈ ഞരമ്പ് മുറിച്ച ശേഷം തൂങ്ങിയതാകാമെന്നാണ് പോലീസ് നിഗമനം.

സംഭവ ദിവസം ഉച്ച ഭക്ഷണം കഴിഞ്ഞ് വിശ്രമിക്കാനായി മുറിയില്‍ കയറിയതായതായിരുന്നു ജമീല. ഈ സമയം ജ്യേഷ്ഠന്‍റെ ഭാര്യയും രണ്ട് കുട്ടികളും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുത്. ഭര്‍ത്താവും മറ്റ് കുടുംബാംഗങ്ങളും ബദിയഡുക്ക, ബീജന്തടുക്കയിലെ ബന്ധുവിന്‍റെ ഗൃഹ പ്രവേശന ചടങ്ങില്‍ പങ്കെടുക്കാന്‍ പോയിരുന്നു.

വൈകീട്ടോടെ വിളിച്ചിട്ടും ജമീല വാതില്‍ തുറക്കാതെ വതോടെ ജ്യേഷ്ഠന്‍റെ ഭാര്യ പിറക് വശത്തുള്ള ജനാല വഴി നോക്കുകയായിരുന്നു. ഈ സമയമാണ് തൂങ്ങിമരിച്ച വിവരം അറിഞ്ഞത്. ഉടന്‍ തന്നെ ഇവര്‍ നിലവിളിച്ച് പരിസരവാസികളെ വിളിച്ച് കൂട്ടുകയും, വീട്ടുകാരെ വിവരം അറിയിക്കുകയുമായിരുന്നു. വീട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ബദിയഡുക്ക പോലീസ് സ്ഥലത്തെത്തുകയും, കതക് പൊളിച്ച് അകത്ത് കയറുകയും ചെയ്യുകയായിരുന്നു.

കാസര്‍കോട് എം.എല്‍.എ എന്‍.എ നെല്ലിക്കുന്ന്, ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലീം തുടങ്ങി, നിരവധി ജന പ്രതിനിധികള്‍ മരണവിവരമറിഞ്ഞ് വീട്ടിലെത്തിയിരുന്നു. മൃതദേഹം
രാത്രിയോടെ പുണ്ടൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

https://www.youtube.com/watch?v=YbHSH03j61Q

0Shares