മലപ്പുറം: മെട്രോ സ്റ്റേഷനില്‍ പോലീസിനെ വലച്ച അലി അക്ബറിന്റെ(44) മൃതദേഹം മലപ്പുറം പരപ്പനങ്ങാടിയില്‍ റോഡരികില്‍. വള്ളിക്കുന്ന് ആനയറങ്ങാടി കിഴക്കേ പീടികയില്‍ അലി അക്ബറിന്റെ മൃതദേഹം ചൊവ്വാഴ്ച രാവിലെയോടെയാണ് കണ്ടത്. വാഹനാപകടമാണെന്നാണ് ആദ്യം നാട്ടുകാര്‍ കരുതിയത്. എന്നാല്‍ ശരീരത്തില്‍ നിറയെ മുറിവുകള്‍ കണ്ടെത്തിയതോടെയാണ് മരണത്തില്‍ ദുരൂഹത ഉയര്‍ന്നത്. ഡിസംബറില്‍ കൊച്ചിയില്‍ മെട്രോയുടെ പാളത്തിലിറങ്ങിയാണ് അലി അക്ബര്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. പാലാരിവട്ടത്ത് സ്റ്റേഷനില്‍ വച്ചാണ് ഇയാള്‍ ട്രാക്കില്‍ ഇറങ്ങിയത്.
പിന്നീട് ചങ്ങമ്പുഴ പാര്‍ക്ക് ഭാഗത്തേക്ക് നടന്നു പോയി. ട്രാക്കില്‍ നില്‍പുറപ്പിച്ച അലിയെ നീക്കാന്‍ പോലീസ് ഏറെ പണിപ്പെട്ടിരുന്നു. തുടര്‍ന്ന് അധികൃതര്‍ പാളത്തിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചതിന് ശേഷമാണ് ഇയാളെ മാറ്റിയത്. ഇതേതുടര്‍ന്ന് മെട്രോ സര്‍വ്വീസ് ഭാഗികമായി തടസപ്പെട്ടിരുന്നു. ഇയാള്‍ക്ക് മാനസികാസ്വസ്ഥ്യമുള്ളതായാണ് റിപ്പോര്‍ട്ട്. മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
മെട്രോ സ്റ്റേഷനില്‍ പോലീസിനെ വലച്ച അലി അക്ബറിൻ്റെ മൃതദേഹം റോഡരികില്‍; അപകടമരണമോ? കൊലയോ?