മൂന്നാര്‍: ദേവികുളം എം.എല്‍.എ. എസ് രാജേന്ദ്രനെതിരെ കേസെടുത്ത മൂന്നാര്‍ എസ് ഐയെ 24 മണിക്കൂറിനിടെ സ്ഥലം മാറ്റി. മൂന്നാര്‍ പ്രത്യേക ട്രൈബ്യൂണല്‍ ഓഫീസ് കയ്യേറിയതിനെതിരെ കേസെടുത്തതിനു പിന്നാലെയാണ് എസ്.ഐ പി.ജെ.വര്‍ഗീസിന് കട്ടപ്പനയിലേക്ക് സ്ഥലംമാറ്റം കിട്ടിയത്. പ്രതികാര നടപടിയെന്ന് ആരോപണം. ഇടുക്കി ജില്ലാ പൊലീസ് മേധാവി കെ.ബി. വേണുഗോപാലിന്റെ സ്ഥലംമാറ്റ ഉത്തരവ് വ്യാഴാഴ്ച വൈകീട്ടോടെ ഇ മെയിലായാണു ലഭിച്ചത്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ വര്‍ഗീസിനെ ഇത് അഞ്ചാം വട്ടമാണു സ്ഥലം മാറ്റുന്നത്. അതേസമയം, പ്രതികാര നടപടിയല്ലെന്നും എസ്.ഐ പി.ജെ വര്‍ഗീസ് സ്ഥലം മാറ്റത്തിന് നേരത്തെ അപേക്ഷ നല്‍കിയിരുന്നെന്നും പൊലീസ്.
ചൊവ്വാഴ്ച ഉച്ചയ്ക്കാണ് എസ്.രാജേന്ദ്രന്‍ എം.എല്‍.എ ദേവികുളം തഹസില്‍ദാര്‍ പി.കെ.ഷാജി, ഗവണ്‍മെന്റ് കോളേജിലെ അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ ട്രൈബ്യൂണല്‍ കോടതിയിലെത്തിയത്. ഉരുള്‍പൊട്ടലില്‍ തകര്‍ന്ന ഗവണ്‍മെന്റ് കോളജ് പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള സാധ്യത തേടി എത്തിയ ശേഷം കോടതി മുറിയില്‍ അതിക്രമിച്ച് കയറി ക്ലാസെടുക്കാന്‍ ആരംഭിക്കുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയ കോടതി ജീവനക്കാരന്‍ സുമി ജോര്‍ജിനെ സംഘാംഗങ്ങള്‍ മര്‍ദിക്കുകയും ദൃശ്യങ്ങള്‍ മായ്ച്ചു കളയുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് പോലീസ് രാജേന്ദ്രനെ ഒന്നാം പ്രതിയും പി.വി ഷാജിയെ രണ്ടാം പ്രതിയുമാക്കി ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തത്.
മൂന്നാര്‍ പ്രത്യേക ട്രൈബ്യൂണല്‍ ഓഫീസ് കയ്യേറിയതിനെതിരെ കേസെടുത്ത എസ്.ഐക്ക് എം.എല്‍.എ കൊടുത്തത് എട്ടിൻ്റെ പണി