
ഹൈദരാബാദ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ മകന് ആസാദുദ്ദീനും ടെന്നീസ് താരം സാനിയ മിര്‍സയുടെ സഹോദരി അനം മിര്‍സയും വിവാഹിതരാകുന്നു. സാനിയ മിര്‍സ തന്നെയാണ് വിവാഹ വാര്‍ത്ത സ്ഥിരീകരിച്ചത്. ആസാദിനും അനതിനും ഒപ്പമുള്ള ചിത്രം ‘കുടുംബം’ എന്ന തലവാചകത്തോടെ കഴിഞ്ഞദിവസം സാനിയ പോസ്റ്റ് ചെയ്തിരുന്നു.

ഇതോടെയാണ് വിവാഹത്തെക്കുറിച്ച് അഭ്യൂഹങ്ങൾ പ്രചരിച്ചു തുടങ്ങിയത്. ആസാദും അനവുമൊന്നിച്ചുള്ള ഒട്ടേറെ ചിത്രങ്ങൾ ഇരുവരും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ടെങ്കിലും പ്രണയത്തേക്കുറിച്ചോ വിവാഹത്തേക്കുറിച്ചോ സൂചനകളൊന്നും ഇതുവരെ നൽകിയിരുന്നില്ല. സ്റ്റൈലിസ്റ്റായി ജോലി ചെയ്യുന്ന അനം മിര്‍സയുടെ രണ്ടാം വിവാഹമാണ് ഇത്.
2016ല്‍ അക്ബര്‍ റഷീദ് എന്നയാളെ വിവാഹം ചെയ്തുവെങ്കിലും രണ്ടുവ ര്‍ഷത്തിനു ശേഷം ഇരുവരും പരസ്പര സമ്മതത്തോടെ പിരിയുകയായിരുന്നു. മുഹമ്മദ് അസ്ഹറുദ്ദീന് ആദ്യ ഭാര്യ നൗറീനിലുള്ള മൂത്ത മകനാണ് ആസാദുദ്ദീന്‍. പിതാവിന്റെ പാത പിന്തുടർന്ന് ക്രിക്കറ്റ് താരമായ ആസാദ്, 2018ൽ ഗോവ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അസ്ഹറിന്റെ ഇളയ മകനായ ആയാസുദ്ദീൻ 2011ൽ ഒരു വാഹനാപകടത്തിൽ കൊല്ലപ്പെട്ടു.
