
ന്യൂഡൽഹി: ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരവും ഓപ്പണറും ആയിരുന്ന ഗൗതം ഗംഭീര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. ഗംഭീർ ഇന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയില്‍ നിന്നും ബി.ജെ.പി മെമ്പര്‍ഷിപ്പ് ഏറ്റുവാങ്ങി. രാജ്യത്തിൻ്റെ പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍ ആകൃഷ്ടനായാണ് താന്‍ ബി.ജെ.പിയില്‍ ചേര്‍ന്നതെന്നും രാജ്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ സാധിക്കുന്നവര്‍ക്കുള്ള ഏറ്റവും നല്ല പ്ലാറ്റ്‌ഫോമാണ് ബി.ജെ.പിയെന്നും ഗംഭീര്‍ അംഗത്വം സ്വീകരിച്ചശേഷം അഭിപ്രായപ്പെട്ടു.

നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഗംഭീര്‍ ഡാല്‍ഹി മണ്ഡലത്തില്‍ നിന്ന് മത്സരിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഗംഭീർ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതിന് മുന്‍പ് തന്നെ ഇക്കാര്യത്തില്‍ അഭ്യൂഹങ്ങള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇന്ന് ഗംഭീര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന ചോദ്യത്തോട് ജെയ്റ്റ്‌ലി പ്രതികരിച്ചില്ല.
പദ്മശ്രീ നേടിയിട്ടുള്ള ഗംഭീർ 2014 ല്‍ അമൃത്സറില്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റില്ക്ക് വേണ്ടി പ്രചരണത്തിനിറങ്ങിയിരുന്നു. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം രാഷ്ട്രീയ വിഷയങ്ങളടക്കം സോഷ്യല്‍ മീഡിയില്‍ ബി.ജെ.പി അനുകൂല നിലപാടായിരുന്നു ഗംഭീര്‍ സ്വീകരിച്ചുപോന്നത്.
