
ന്യൂഡൽഹി: മുസ്ലിം വിവാഹ മോചനത്തിന് പുതിയ നിയമം വരുന്നു. ബിൽ ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കും. ബില്ലിന് രൂപം നൽകാൻ ഉപസമിതിക്ക് രൂപം നൽകിയിട്ടുണ്ട്. മുത്തലാഖ് നിരോധിച്ച കോടതിവിധിയുടെ തുടർച്ചയായാണ് പുതിയ നിയമം കൊണ്ടുവരാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നത്. മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി വിധി വരുകയാണെങ്കില്‍ മൂന്നു മാസത്തിനുള്ളില്‍ പുതിയ നിയമം കൊണ്ടുവരുമെന്ന് കേന്ദ്രസര്‍ക്കാർ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.

മുത്തലാഖ് നിരോധന ഉത്തരവിനൊപ്പം, മുസ്ലിം വിവാഹ മോചനവും ബന്ധപ്പെട്ട നടപടികളും വിശദീകരിക്കുന്ന പുതിയ നിയമം ആറ് മാസത്തിനകം കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരണമെന്നും ഇക്കാലയളവില്‍ മുത്തലാഖ് പ്രകാരമുള്ള വിവാഹ മോചനം നടക്കരുതെന്നും സുപ്രീംകോടതി വ്യക്തമാക്കുകയും ചെയ്തിരുന്നു. മുത്തലാഖ്, നിക്കാഹ് ഹലാല എന്നിവയ്ക്ക് ഭരണഘടനാ സാധുതയുണ്ടോ, തുല്യതക്കുള്ള അവകാശം ജീവിക്കാനുള്ള അവകാശം എന്നിവ ലംഘിക്കപ്പെട്ടിട്ടുണ്ടോ, വിശ്വാസ സ്വാതന്ത്ര്യത്തിന് കീഴില്‍ വരുന്നതാണോ വ്യക്തിനിയമങ്ങള്‍ തുടങ്ങിയ കാര്യങ്ങളാണ് സുപ്രീംകോടതി പരിഗണിച്ചത്.
