
കണ്ണൂര്‍: തൻ്റെ താനൂര്‍ സന്ദര്‍ശനത്തില്‍ രഹസ്യമായി ഒന്നുമില്ലെന്ന് പി. ജയരാജന്‍. താനൂരില്‍ കഴിഞ്ഞ ഒക്ടോബര്‍ 11ന് പോയത് അവിടെ കടലോര മേഖലയിലെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനാണ്. സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗത്തിൻ്റെ മക്കളുടെ കല്യാണമായിരുന്നു. ആ സന്ദര്‍ശനം രഹസ്യമല്ല. വൈ പ്ലസ് കാറ്റഗറി സുരക്ഷയുള്ള തൻ്റെ എല്ലാ യാത്രകളും ഒപ്പമുള്ള സുരക്ഷാ ഉദ്യോഗസ്ഥര്‍ പൊലീസ് ഇന്റലിജന്‍സ് ആസ്ഥാനത്ത് അറിയിച്ചിട്ടുണ്ടെന്ന് ജയരാജന്‍ പറഞ്ഞു.

വിവാഹത്തിനു ശേഷം സന്ദര്‍ശിച്ചതില്‍ ശയ്യാവലംബിയായ സഖാക്കളുടെ വീടുകളുണ്ട്. ആ പ്രദേശത്തെ പാര്‍ട്ടി സഖാക്കളുടെ സ്‌നേഹത്തോടെയുള്ള നിര്‍ബന്ധത്തിനു വഴങ്ങിയാണ് പോയത്. അപ്പോള്‍ തന്നെ അരൂരിലേക്ക് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനായി മടങ്ങുകയും ചെയ്തു. ഇതിലൊന്നും ഒരു രഹസ്യവും ഇല്ല. ജനങ്ങളുമായി അടുത്തിടപഴകുന്ന രാഷ്ട്രീയ പ്രവര്‍ത്തകര്‍ ഇത്തരം ചടങ്ങുകളില്‍ പങ്കെടുക്കുന്നത് തെറ്റാണ് എന്ന് കരുതുന്നവരില്‍ താന്‍ ഇല്ല. ”ഒരിക്കല്‍ പോയ സ്ഥലത്തു പിന്നീട് ഒരു ആക്രമണം നടന്നു എങ്കില്‍ അതിൻ്റെ ഉത്തരവാദിത്വം എന്നില്‍ അടിച്ചേല്‍പ്പിക്കാനുള്ള മാനസികാവസ്ഥയും യുക്തിയും മനസ്സിലാകുന്നില്ല. എന്നും ജയരാജന്‍ ഫേസ്ബുക്കിൽ കുറിച്ചു. 
