
സ്വാമി നിത്യാനന്ദയുടെ ആശ്രമത്തില്‍ മാനസികമായി പീഡിപ്പിക്കപ്പെട്ടുവെന്ന പരാതിയുമായി രണ്ട് പെണ്‍കുട്ടികളാണ് കഴിഞ്ഞദിവസം രംഗത്തുവന്നത്. രണ്ട് പെണ്‍കുട്ടികള്‍ സ്വാമിയുടെ തടങ്കലില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. ബംഗളൂരു സ്വദേശിയായ ജനാര്‍ദ്ദന ശര്‍മ്മ തന്‍റെ നാല് മക്കളെ നിത്യാനന്ദ അനധികൃതമായി തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് കാണിച്ച് ഗുജറാത്ത് ഹൈക്കോടതിയില്‍ പരാതി നല്‍കിയിരുന്നു.
രണ്ട് മക്കളെ പോലീസിന്‍റെയും ശിശുക്ഷേമസമിതിയുടെയും സഹായത്തോടെയാണ് മോചിപ്പിച്ചത്. അതിലൊരു പെണ്‍കുട്ടിയാണ് നിത്യാനന്ദയുടെ ആശ്രമത്തില്‍ നേരിട്ട മാനസിക പീഡനങ്ങളെക്കുറിച്ച് പരാതിപ്പെട്ടിരിക്കുന്നത്.
2013 മെയ്മാസത്തിലാണ് ഗുരുകുലത്തില്‍ പഠനത്തിനായി ചേരുന്നത്. ആദ്യമൊക്കെ ജീവിതം രസകരമായി മുന്നോട്ട് പോയി. പിന്നീട് 2017 ആയപ്പോഴാണ് അഴിമതി ആരംഭിച്ചത്.

സ്വാമിക്ക് വേണ്ടി പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്താനാവശ്യപ്പെട്ടു. ലക്ഷക്കണക്കിന് രൂപ സ്വാമിജിക്കായി സംഭാവനകള്‍ കണ്ടെത്തണം. ഏക്കര്‍ കണക്കിന് സ്ഥലങ്ങളും കണ്ടെത്തേണ്ടി വന്നു. അര്‍ദ്ധരാത്രിയില്‍ വിളിച്ചഴുന്നേല്‍പ്പിച്ച്, ആഭരണങ്ങളും മേക്കപ്പുമിട്ട് സ്വാമിജിയ്ക്കായി വീഡിയോ നിര്‍മ്മിക്കാന്‍ ആവശ്യപ്പെടും. മൂത്ത സഹോദരിക്ക് ഇതുവരെ ആശ്രമത്തില്‍ നിന്നും പുറത്ത് കടക്കാന്‍ സാധിച്ചിട്ടില്ല. സ്വാമിജിയുടെ നേരിട്ടുള്ള നിര്‍ദ്ദേശപ്രകാരമാണ് മിക്ക വീഡിയോകളും സഹോദരി ചെയ്തിട്ടുള്ളത്. ഞാനതിന് സാക്ഷിയാണ്. അച്ഛനെയും അമ്മയെയും കുറിച്ച് മോശമായി സംസാരിക്കാന്‍ ആവശ്യപ്പെട്ടു. പക്ഷേ ഞാന്‍ ചെയ്തില്ലെന്നും പെണ്‍കുട്ടി പറയുന്നു.
മോശം ഭാഷയിലാണ് ആശ്രമം അധികൃതര്‍ സംസാരിച്ചിരുന്നതെന്ന് പെണ്‍കുട്ടി പറയുന്നു. അതുപോലെ ആത്മീയകാര്യങ്ങള്‍ക്കാണെന്ന് പറഞ്ഞ് ആശ്രമം അധികൃതര്‍ തന്നെ രണ്ട് മാസം മുറിയില്‍ പൂട്ടിയിട്ടതായും പെണ്‍കുട്ടി വെളിപ്പെടുത്തുന്നു. രണ്ട് പേര്‍ കൂടി ആശ്രമത്തിലെ തടങ്കിലിലാണെന്നും ജനാര്‍ദ്ദന പറയുന്നു.
