തിരുവനന്തപുരം: സോളാര്‍ കേസ് അന്വേഷിച്ച മുന്‍ അന്വേഷണസംഘത്തിനെതിരെ സരിതാ നായര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. കത്ത് മുഖ്യമന്ത്രി ഡി.ജി.പി ക്ക് കൈമാറിയിട്ടുണ്ട്. ഒരുസഹായി മുഖാന്തിരമാണ് മുഖ്യമന്ത്രിക്ക് 17 പേജുള്ള പരാതി നല്‍കിയത്. മുന്‍ സര്‍ക്കാരിന്റെ ഭാഗമായുള്ളവര്‍ പ്രതിപ്പട്ടികയിലുള്ളതിനാല്‍ കേസ് അട്ടിമറിക്കപ്പെട്ടെന്നും താന്‍ ഉന്നയിച്ച പരാതികള്‍ അന്വേഷിച്ചില്ലെന്നും കത്തില്‍ പറയുന്നു. തന്നെ പ്രതിയാക്കാന്‍ ഇപ്പോഴും ശ്രമം നടക്കുന്നുവെന്നും നീതി ലഭിച്ചില്ലെന്നും സരിതയുടെ പരാതിയില്‍ പറയുന്നു. പീഡിപ്പിക്കപ്പെട്ടെന്ന തന്റെ പരാതികളില്‍ നടപടിയുണ്ടായില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് രണ്ടുതവണ പരാതി നല്‍കി. എന്നാല്‍ പരാതി വ്യാജമെന്ന ആക്ഷേപമുയര്‍ന്നു. തന്നെ പ്രതിയാക്കാന്‍ കരുതിക്കൂട്ടി ശ്രമം നടന്നു. മുന്‍ അന്വേഷണത്തില്‍ വീഴചകളുണ്ടെന്നും സരിത പരാതിയില്‍ വ്യക്തമാക്കുന്നു. പ്രത്യേക അന്വേഷണസംഘം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. ജുഡീഷല്‍ കമ്മീഷന് മുമ്പ് നല്‍കിയ പീഡന പരാതികളടക്കം ഈ പരാതിയില്‍ സരിത ആവര്‍ത്തിച്ചിട്ടുണ്ട്.
അതുപോലെ മുന്‍ എം.എല്‍.എ എ.പി അബ്ദുല്ല കുട്ടി ഫോണില്‍ വിളിച്ച കാര്യവും മെസേജ് അയച്ച കാര്യവും തന്റെ പേര് പറയരുതെന്ന് ഫെനി ബാലകൃഷ്ണനോട് അഭ്യര്‍ഥിച്ച കാര്യവും സൂചിപ്പിക്കുന്നുണ്ട്. കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടിയിലെ അതൃപ്തി അറിയിച്ച് സോളാര്‍ തട്ടിപ്പിനെക്കുറിച്ച് അന്വേഷിച്ച ഡി.ജി.പി എ. ഹേമചന്ദ്രന്‍ സര്‍ക്കാരിന് കഴിഞ്ഞ ദിവസം കത്തു നല്‍കിയിരുന്നു. അന്വേഷണത്തില്‍ എന്തെങ്കിലും വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കാമെന്നും ഭവിഷ്യത്തു നേരിടാന്‍ തയാറാണെന്നുമാണു ഹേമചന്ദ്രന്റെ കത്തില്‍ പറയുന്നത്.