മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്റ്റര്‍ യാത്ര; ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് പണം നല്‍കിയത് തന്റെ അറിവോടെയല്ലെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍

  • Post category:news
  • Reading time:1 min read
You are currently viewing മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്റ്റര്‍ യാത്ര; ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് പണം നല്‍കിയത് തന്റെ അറിവോടെയല്ലെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍

തിരുവനന്തപുരം:  മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്റ്റര്‍ യാത്രയ്ക്ക് ഓഖി ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് പണം നല്‍കിയത് തന്റെ അറിവോടെയല്ലെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍. ഉദ്യോഗസ്ഥ വീഴ്ചയാണ് നടപടിക്ക് കാരണമായതെന്നാണ് മന്ത്രി അറിയിച്ചത്. എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കും. ഉദ്യോഗസ്ഥര്‍ ബോധപൂര്‍വം ചെയ്തതാണോയെന്ന് ഇപ്പോള്‍ പറയുന്നില്ലന്നും മന്ത്രി പറഞ്ഞു. റവന്യൂ അഡീഷണല്‍ സെക്രട്ടറി പി.എച്ച്. കുര്യനാണ് ഉത്തരവിറക്കിയത്.

തൃശൂരിലെ പാര്‍ട്ടി ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം തിരുവനന്തപുരത്തേയ്ക്കും അവിടെ നിന്ന് തിരിച്ച് പാര്‍ട്ടി സമ്മേളന വേദിയിലേക്കുമുള്ള മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രയ്ക്ക് ചിലവായ തുകയാണ് ദുരന്ത നിവാരണ ഫണ്ടില്‍ നിന്നും അനുവദിച്ചത് നേരത്തെ വിവാദമായിരുന്നു. എട്ട് ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ഹെലികോപ്ടര്‍ യാത്രക്ക് ചെലവായിരിക്കുന്നത്.

ഓഖി ദുരന്തം വിലയിരുത്താനെത്തിയ കേന്ദ്ര സംഘത്തെ കാണാന്‍ തിരുവനന്തപുരത്തേക്ക് ഹെലിക്കോപ്റ്ററില്‍ സഞ്ചരിച്ചെന്നു കാട്ടിയാണ് പണം അനുവദിച്ചത്. ഡിസംബര്‍ 26ന് തൃശൂര്‍ ജില്ലാസമ്മേളനം ഉദ്ഘാടകനായിരുന്ന മുഖ്യമന്ത്രിയ്ക്ക് ഉച്ചകഴിഞ്ഞ് തിരുവനന്തപുരത്ത് രണ്ട് പരിപാടികളാണുണ്ടായിരുന്നത്. മൂന്ന് മണിക്ക് ഓഖി കേന്ദ്ര സംഘവുമായുള്ള കൂടിക്കാഴ്ചയും അതിന് ശേഷം മന്ത്രിസഭായോഗവും. കഴിഞ്ഞ് അന്നു വൈകീട്ട് 4.30 ന് പിണറായി പാര്‍ട്ടിസമ്മേളന വേദിയിലേക്ക് തിരിച്ചും പറന്നു.എന്നാല്‍ മാധ്യമങ്ങള്‍ ഇക്കാര്യം വാര്‍ത്തയാക്കി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ വിവാദ ഉത്തരവ് റദ്ദാക്കി. ഫണ്ട് വകമാറ്റിയത് അറിഞ്ഞില്ലന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു.

0Shares