
കേരളാ മുഖ്യമന്ത്രിയുടെ പേരിലുള്ള ദുരിതാശ്വാസ നിധിയിലേക്ക് വരുന്ന പണം തട്ടാൻ ശ്രമിച്ച കമ്പ്യൂട്ടർ എൻജിനീയർ അറസ്റ്റിൽ. സബാജിത് രഘുനാഥ് യാദവാ(24 )ണ് അറസ്റ്റിലായത്. ഇയാൾ മഹാരാഷ്ട്ര സ്വദേശിയാണ്.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന അയയ്‌ക്കേണ്ട ഔദ്യോഗിക യു.പി.ഐ വിലാസത്തോട് സാദൃശ്യമുള്ള ഐ.ഡിയുണ്ടാക്കിയായിരുന്നു ഇയാൾ പണം തട്ടാൻ ശ്രമം നടത്തിയത്.

തിരുവനന്തപുരം സൈബര്‍ക്രൈം പോലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. യഥാര്‍ത്ഥ വിലാസമായ Keralacmdrf@sbi എന്നതിനോട് സാദൃശ്യമുള്ള kerelacmdrf@sbi എന്ന വ്യാജ വിലാസമുണ്ടാക്കി ഇയാള്‍ പണം നിക്ഷേപിക്കാന്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. ഇയാള്‍ തട്ടിപ്പിനുപയോഗിച്ച ബാങ്കിന്‍റെ വിവരങ്ങള്‍ സൈബര്‍ക്രൈം ഡിവൈ.എസ്.പി എന്‍. ജീജി, ഇന്‍സ്‌പെക്ടര്‍ ആര്‍. റോജ് എന്നിവര്‍ കണ്ടെത്തിയതാണ് നിര്‍ണായകമായത്.
ബാങ്ക് രേഖകളില്‍ നിന്ന് ഇയാളുടെ വിലാസം തിരിച്ചറിഞ്ഞു. മൊബൈല്‍ നമ്പരുപയോഗിച്ച് ടവര്‍ ലൊക്കേഷന്‍ പരിശോധിച്ച് ഇയാള്‍ മുംബയ് ഗോറിഗോണ്‍ ഈസ്റ്റില്‍ ഉണ്ടെന്ന് കണ്ടെത്തി. സബാജിത്തിനെ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്ര് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു .ഇയാൾ നവിമുംബയിലെ ഐ.ടി കമ്പനിയിൽ മുപ്പതിനായിരം രൂപ ശമ്പളത്തിൽ ജോലി ചെയ്യുകയാണ്. 2018ലെ മഹാപ്രളയകാലത്താണ് ബാങ്ക് ഓഫ് മഹാരാഷ്ട്രയുമായി കണക്‌ട് ചെയ്ത് ഇയാള്‍ വ്യാജ വിലാസമുണ്ടാക്കിയത്.
