കണ്ണൂര്‍: കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകനെയും ഭാര്യയെയും ബന്ദികളാക്കി കവര്‍ച്ച. മാതൃഭൂമി കണ്ണൂര്‍ യൂണിറ്റ് ന്യൂസ് എഡിറ്റര്‍ വിനോദ് ചന്ദ്രന്റെ വീട്ടില്‍ ആയുധധാരികളായ മുഖംമൂടി സംഘത്തിൻ്റെ ആക്രമണം. വ്യാഴാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. കണ്ണൂര്‍ താഴെചൊവ്വയിലുള്ള വീട്ടില്‍ അതിക്രമിച്ച് കയറിയ നാലംഗ സംഘം വിനോദ് ചന്ദ്രനേയും ഭാര്യ സരിതയേയും മര്‍ദിക്കുകയും കെട്ടിയിട്ട ശേഷം മോഷണം നടത്തുകയുമായിരുന്നു. പുലര്‍ച്ചെ ഒരു മണിയോടെ വീട്ടില്‍ കയറിയ സംഘം മൂന്നു മണിയോടെയാണ് പുറത്ത് പോയത്. മുന്‍വാതില്‍ തകര്‍ത്താണ് സംഘം വീട്ടിനുള്ളില്‍ കയറിയത്.
25 പവന്‍ സ്വര്‍ണ്ണവും പണവും എ.ടി.എമ്മും കാര്‍ഡും ഗൃഹോപകരണങ്ങളും കവര്‍ന്നു. ശബ്ദം കേട്ട് വിനോദ് ചന്ദ്രനും ഭാര്യയും കിടപ്പു മുറിയില്‍ നിന്ന് പുറത്തിറങ്ങിയപ്പോഴേക്കും മോഷ്ടാക്കള്‍ ഇരുവരേയും ആക്രമിക്കുകയും കൈകാലുകള്‍ കെട്ടിയിടുകയുമായിരുന്നു ഇരുവരുടേയും വായും മൂടിക്കെട്ടി. മോഷ്ടാക്കള്‍ പോയ ശേഷം പുലര്‍ച്ചെ നാലു മണിയോടെ കെട്ടുകള്‍ സ്വയം അഴിച്ച് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തിയാണ് ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇരുവരും പരിക്കുകളോടെ കണ്ണൂര്‍ എ.കെ..ജി. ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.
മുഖംമൂടി സംഘത്തിൻ്റെ ആക്രമണം; മാധ്യമപ്രവര്‍ത്തകനെയും ഭാര്യയെയും ബന്ദികളാക്കി കവര്‍ച്ച നടത്തി