
ഏറെ നാടകീയതയിലൂടെ കടന്നു പോകുന്ന മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണം വീണ്ടും അനിശ്ചിതത്വത്തിൽ. ശിവസേനയെ പിന്തുണക്കുമെന്ന അഭ്യൂഹങ്ങൾ തെറ്റെന്നും തീരുമാനം എടുത്തിട്ടില്ലെന്നും കോണ്‍ഗ്രസ് വ്യക്തമാക്കിയതോടെയാണ് പ്രതിസന്ധി രൂക്ഷമായത്.
ഗവർണറെ കണ്ട ശിവസേന നേതാവ് ആദിത്യ താക്കറെ ഭൂരിപക്ഷം തെളിയിക്കാൻ രണ്ട് ദിവസം ആവശ്യപ്പെട്ടെങ്കിലും ഗവർണർ വഴങ്ങിയില്ല. അതേസമയം നാളെ എൻ.സി.പി- കോണ്‍ഗ്രസ് നേതാക്കൾ വീണ്ടും യോഗം ചേരും. എൻ.സി.പി കോണ്‍ഗ്രസ് സഖ്യത്തിന്‍റെ പിന്തുണയോടെ സർക്കാർ രൂപീകരിക്കാമെന്ന കണക്കൂക്കൂട്ടലുകൾക്കൊടുവിലാണ് ആദിത്യ താക്കറെയുടെ നേതൃത്വത്തിൽ ശിവസേന നേതാക്കൾ ഗവർണറെ കാണാൻ എത്തിയത്.

എൻ.സി.പി ശിവസേന സഖ്യത്തെ കോണ്‍ഗ്രസ് പുറത്ത് നിന്ന് പിന്തുണക്കുമെന്നായിരുന്നു അഭ്യൂഹങ്ങളും. ഇന്ന് രാവിലെ കോണ്‍ഗ്രസും എന്‍.സി.പിയും കോർ കമ്മറ്റി യോഗങ്ങൾ ചേർന്നു. വൈകിട്ട് 4 മണിയോടെ ചേർന്ന മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാക്കളുമായുള്ള അടിയന്തര യോഗത്തിൽ പുറത്ത് നിന്ന് പിന്തുണക്കാൻ ധാരണയാണെന്ന് സൂചന. ഇതിന് പിന്നാലെയാണ് സർക്കാർ രൂപീകരണം അനിശ്ചിതത്വത്തിലാക്കി പിന്തുണ നൽകുന്ന കാര്യത്തിൽ തീരുമായില്ലെന്ന കോണ്‍ഗ്രസിന്‍റെ പത്രക്കുറിപ്പ് പുറത്തുവരുന്നത്.
ഇതോടെ ഗവർണറെ കണ്ട ആദിത്യ താക്കറെ സർക്കാർ ഉണ്ടാക്കാൻ ശിവസേന തയ്യാറാണെന്നും, എന്നാൽ ഭൂരിപക്ഷം തെളിയിക്കാൻ 2 ദിവസം കൂടി വേണമെന്നും ആവശ്യപ്പെട്ടത്. പക്ഷെ ഭൂരിപക്ഷം തെളിയിക്കാൻ 2 ദിവസം വേണമെന്ന ആവശ്യം അംഗീകരിക്കാൻ ഗവർണർ തയ്യാറായില്ല.
