
കാസർകോട്: ജില്ലയുടെ വികസന മുന്നേറ്റത്തിനുതകുന്ന മലയോര ഹൈവേയുടെ നിർമാണത്തിന് വനപ്രദേശം വിട്ടുനൽുന്നതിലെ നിയമതടസം നീക്കുമെന്ന് മന്ത്രി കെ. രാജു വാർത്താസമ്മേളനത്തിൽ അറിയിച്ചു. കാസര്‍കോട് ജില്ലയില്‍ മലയോര ഹൈവേ കടന്നുപോകുന്ന പാണ്ടി മുതൽ എടപ്പണി വരെ ഒന്നര കിലോമീറ്റർ വനപ്രദേശത്തെ നിർമാണം നിലച്ചിരിക്കുകയാണ്.

ഇത് വീണ്ടും ആരംഭിക്കുന്നതിനായി പൊതുമരാമത്ത് വകുപ്പുമായി സഹകരിച്ച് ഉടൻ പരിഹാരം കാണും. വികസനത്തിന് തടസംനിൽക്കുന്ന നിലപാട് സർക്കാരിനോ വനംവകുപ്പിനോ ഇല്ല. വനപ്രദേശത്തുകൂടിയുള്ള റോഡുനിർമാണം പരമാവധി ഒഴിവാക്കുന്നത് പരിസ്ഥിതിക്കും ജീവജാലങ്ങൾക്കും ഗുണകരമാകും. നിലവിലുള്ളതും അഭിവൃദ്ധിപ്പെടുത്തേണ്ടതുമായ റോഡുകൾ നന്നാക്കുന്നതിനാവശ്യമായ അടിയന്തര ഇടപെടലുകൾക്ക് ഗൃണഭോക്തൃ കമ്മിറ്റിയെ സഹായിക്കുന്നതിനായി ഡിഎഫ്‌ഒ ഓഫീസിൽ ഹെൽപ്പ്‌ലൈൻ ആരംഭിക്കും.
അതേസമയം വന്യമൃഗശല്യം രൂക്ഷമായ അതിർത്തി പ്രദേശങ്ങളിൽ 20 കിലോമീറ്റർ സൗരോർജ വേലി നിർമിക്കും. ടെൻഡർ ഉടൻ ക്ഷണിക്കും. വനത്തിൽ കൂടുതൽ ഫലവൃക്ഷ തൈകൾ നടുന്നതിനൊപ്പം ജല സംരക്ഷണത്തിന് കിടങ്ങുകൾ നിർമിക്കുമെന്നും മന്ത്രി പറഞ്ഞു.
