കൊച്ചി: മലയാളികളെ ഐ.എസില്‍ ചേര്‍ക്കാന്‍ വിദേശത്തേയ്ക്ക് കടത്തിയ കേസില്‍ യാസ്മിന്‍ മുഹമ്മദ് ഷഹീദിനെ ഏഴുവര്‍ഷം കഠിന തടവിന് ശിക്ഷിച്ചു. കാസര്‍കോടുനിന്ന് അഫ്ഗാനിസ്ഥാനിലേക്ക് 15 പേരെ കടത്തിയെന്നായിരുന്നു കേസ്. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത ഐ.എസ് കേസുകളില്‍ വിചാരണ പൂര്‍ത്തിയാക്കിയ ആദ്യ കേസിലാണ് കൊച്ചി എന്‍.ഐ.എ കോടതി വിധി പറഞ്ഞത്. ഏഴ് വര്‍ഷം കഠിന തടവിന് പുറമെ 25,000 രൂപ പിഴ അടക്കാനും വിധിച്ചു.
ഇന്ത്യയുമായി സൗഹൃദത്തിലുള്ള രാജ്യങ്ങള്‍ക്കെതിരെ യുദ്ധം ചെയ്യാന്‍ ഗൂഢാലോചന നടത്തിയെന്നതാണ് കുറ്റപത്രത്തില്‍ ഇവര്‍ക്കെതിരെ പറയുന്നത്. യാസിനും ഒന്നാം പ്രതിയായ അബ്ദുള്‍ റാഷിദിനുമെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.മലയാളികളെ ഐ.എസ്. സ്വാധീനവലയത്തിലെത്തിച്ചെന്ന് കരുതുന്ന തൃക്കരിപ്പൂര്‍ ഉടുമ്പുന്തല സ്വദേശി അബ്ദുള്‍ റാഷിദിന്റെ രണ്ടാം ഭാര്യയാണ് യാസ്മിന്‍.
റാഷിദ് ഇപ്പോഴും അഫ്ഖാനിസ്ഥാനില്‍ ഉണ്ടെന്നാണ് പൊലീസ് വിലയിരുത്തല്‍. 50 സാക്ഷികളെ കേസില്‍ എന്‍ഐഎ ഹാജരാക്കി. ഒപ്പം 50 ഓളം തെളിവുകളും ഹാജരാക്കിയിട്ടുണ്ട്. 2016 ല്‍ ആണ് കാസര്‍കോടു നിന്ന് മലയാളികളെ ഐ.എസിലേക്ക് ചേര്‍ക്കാന്‍ ശ്രമം നടത്തിയെന്ന പേരില്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. യാസ്മിനെയും മകനെയും ഡല്‍ഹിയില്‍ വച്ചു പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഇവരെ എന്‍.ഐ.എയ്ക്ക് കൈമാറി.
മലയാളികളെ ഐ.എസില്‍ ചേര്‍ക്കാന്‍ വിദേശത്തേയ്ക്ക് കടത്തിയ യാസ്മിന്‍ മുഹമ്മദ് ഷഹീദിനെ ഏഴുവര്‍ഷം കഠിന തടവിന് ശിക്ഷിച്ചു