
ചെന്നൈ-മംഗളൂരു സൂപ്പർഫാസ്റ്റിലും മലബാർ എകസ്പ്രസിലും വൻ സ്വർണ കവർച്ച. ചെന്നൈ-മംഗളൂരു സൂപ്പർഫാസ്റ്റ് ട്രെയിനിൽ നിന്ന് ചെന്നൈ സ്വദേശിയുടെ 15 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണ് നഷ്ടമായത്. തിരുവനന്തപുരം-മംഗളൂരു മലബാർ എകസ്പ്രസിൽ നിന്ന് 15 പവനും കവർന്നു. മലബാർ എകസ്പ്രസിൽ നിന്ന് കാഞ്ഞങ്ങാട് സ്വദേശിയുടെ സ്വർണമാണ് മോഷ്ടിച്ചത്.

ചെന്നൈ-മംഗളൂരു സൂപ്പർഫാസ്റ്റിൽ തിരൂർ ഭാഗത്ത് വെച്ചും മലബാർ എക്സ്പ്രസിൽ വടകര-മാഹി പരിസരത്തു വെച്ചും കവർച്ച നടന്നതായാണ് സംശയിക്കുന്നത്. ഒരേ ദിശയിൽ സഞ്ചരിക്കുന്ന രണ്ട് ട്രെയിനുകളിലെ കവർച്ചക്ക് പിന്നിൽ ഒരേ സംഘമാണോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്.
ചെന്നൈ സ്വദേശിയായ പൊന്നിമാരൻ എ.സി കമ്പാർട്ട്മന്റിൽ സഞ്ചരിക്കുന്നതിനിടെയാണ് മോഷണത്തിനിരയായത്. ഇയാൾ കോഴിക്കോടെത്തി റെയിൽവേ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. മലബാർ എകസ്പ്രസിൽ കവർച്ചക്കിരയായ പയ്യന്നൂർ സ്വദേശി ട്രെയിനിൽ തന്നെയാണ് ഉള്ളത്. ഇയാളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്നതിനായി പോലീസ് പുറപ്പെട്ടിട്ടുണ്ട്.
