മലബാറിലെ ഇന്നത്തെ ഹര്‍ത്താലിന് ലീഗിനും യൂത്ത് ലീഗിനും ബന്ധമില്ലെന്ന് നേതാക്കള്‍; എട്ടുവയസുകാരിയുടെ കുടുംബത്തിനു നീതി ഉറപ്പാക്കാന്‍ നിയമ സഹായം ഉള്‍പ്പടെയുള്ള കാര്യങ്ങളുമായി അവസാനം വരെ മുസ്ലിം ലീഗ് ഒപ്പം ഉണ്ടാകുമെന്ന് കെ.പി.എ മജീദ്

  • Post category:news
  • Reading time:1 min read
You are currently viewing മലബാറിലെ ഇന്നത്തെ ഹര്‍ത്താലിന് ലീഗിനും യൂത്ത് ലീഗിനും ബന്ധമില്ലെന്ന് നേതാക്കള്‍; എട്ടുവയസുകാരിയുടെ കുടുംബത്തിനു നീതി ഉറപ്പാക്കാന്‍ നിയമ സഹായം ഉള്‍പ്പടെയുള്ള കാര്യങ്ങളുമായി അവസാനം വരെ മുസ്ലിം ലീഗ് ഒപ്പം ഉണ്ടാകുമെന്ന് കെ.പി.എ മജീദ്

കോഴിക്കോട്: ജമ്മുവിലെ കഠ്‌വയില്‍ എട്ട് വയസ്സുകാരിയെ ക്രൂരമായി ബലാല്‍സംഗം ചെയ്ത് കൊന്നതിനെതിരെ എന്ന പേരില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്ത ഹര്‍ത്താലുമായി മുസ്‌ലിം ലീഗിനും യൂത്ത് ലീഗിനും ബന്ധമില്ലെന്ന് സംസ്ഥാന നേതാക്കള്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഇന്നത്തെ ഹര്‍ത്താലിന് മുസ്‌ലിം ലീഗ് പിന്തുണ ഉണ്ടെന്നത് വ്യാജവാര്‍ത്തയാണെന്നു മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു. എന്നാല്‍, എട്ടുവയസുകാരിയുടെ കുടുംബത്തിനു നീതി ഉറപ്പാക്കാന്‍ നിയമ സഹായം ഉള്‍പ്പടെയുള്ള കാര്യങ്ങളുമായി അവസാനം വരെ മുസ്ലിം ലീഗ് ഒപ്പം ഉണ്ടാകും. ജമ്മുവിന് പുറത്ത് വിചാരണ നടത്തണമെന്ന രക്ഷിതാക്കളുടെ ആവശ്യത്തിന് സുപ്രീം കോടതിയില്‍ പോവുന്നതിനും ആലോചിക്കുന്നുണ്ടെന്നും മജീദ് അറിയിച്ചു. സാമൂഹിക മാധ്യമങ്ങള്‍ വഴി ഹര്‍ത്താലിനു ആഹ്വാനം ചെയ്തത് സംഘടിതവും സമാധാനപരവും ഒറ്റക്കെട്ടായതുമായ പ്രതിഷേധങ്ങളെ വഴി തിരിച്ചുവിടാനുള്ള നീക്കമാണ്. സമാധാനപരമായ സമരങ്ങളിലൂടെയും നിയമ പോരാട്ടത്തിലൂടെയും കുട്ടിക്ക് നീതി ലഭ്യമാക്കാന്‍ മുസ്‌ലിം ലീഗ് മുന്നില്‍ ഉണ്ടാകുമെന്നും മജീദ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. അതേസമയം സോഷ്യല്‍ മീഡിയ വഴി ഹര്‍ത്താലിനു ആഹ്വാനം സമാധാനപരവും ഒറ്റക്കെട്ടായതുമായ പ്രതിഷേധങ്ങളെ വഴി തിരിച്ചുവിടാന്‍ ഏതോ കുബുദ്ധികളാണോ ഇതിന് പിന്നിലെന്നും സംശയമുണ്ടെന്ന് യൂത്ത് ലീഗ് നേതാക്കള്‍ പറഞ്ഞു. ഹര്‍ത്താലുമായി മുസ് ലിം യൂത്ത് ലീഗിന് ഒരു ബന്ധവുമില്ല എന്നും ഇത്തരം പ്രചരണങ്ങളില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ വഞ്ചിതരാവരുതെന്നും അഭ്യര്‍ത്ഥിക്കുന്നതായി സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി.കെ ഫിറോസും വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

0Shares