
തീരദേശനിയമം ലംഘിച്ച് നിര്‍മിച്ച മരടിലെ നാല് ഫ്ളാറ്റ് സമുച്ചയങ്ങളും പൊളിച്ച് നീക്കിയനടപടിയിൽ മരടിലെ അവശിഷ്ടങ്ങളും കായലില്‍ വീണ അവശിഷ്ടങ്ങളും ഉടന്‍ നീക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു.
മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കേണ്ടി വന്നത് വേദനാജനകമെന്നും തീരദേശ നിയമം ലംഘിക്കുന്നവര്‍ക്ക് ഇതൊരു പാഠമാകണമെന്നും ജസ്റ്റീസ് അരുണ്‍ മിശ്ര പറഞ്ഞു. നഷ്ട പരിഹാരം സംബന്ധിച്ച് പരാതിയുള്ളവര്‍ അപേക്ഷ നല്‍കണം. നാലാഴ്ച്ചയ്ക്കകം കേസില്‍ തുടര്‍ ഉത്തരവ് പുറപ്പെടുവിക്കുമെന്ന് കോടതി അറിയിച്ചു.

മരടിൽ തീരദേശപരിപാലനനിയമം ലംഘിച്ച് നിർമിച്ച നാല് ഫ്ലാറ്റ് സമുച്ചയങ്ങൾ, ഹോളിഫെയ്ത്ത് എച്ച്ടുഒ, ആൽഫാ സെറീൻ ഇരട്ട ഫ്ലാറ്റ് സമുച്ചയങ്ങൾ, ജെയ്ൻ കോറൽ കോവ്, ഗോൾഡൻ കായലോരം – എന്നിവ പൊളിച്ചുനീക്കണമെന്ന് 2019 മെയ് 8-നാണ് സുപ്രീംകോടതി ഉത്തരവിടുന്നത്. എന്നാല്‍ മരട് ഫ്ലാറ്റ് കേസില്‍ കെട്ടിട നിര്‍മ്മാതാക്കളെക്കാള്‍ വിധി നടപ്പാക്കുന്നതില്‍ ആദ്യം മെല്ലെപ്പോയ സംസ്ഥാന സര്‍ക്കാറിനെതിരെ സുപ്രീം കോടതി അതിരൂക്ഷ വിമര്‍ശനം നടത്തിയിരുന്നു.
ചീഫ് സെക്രട്ടറി ടോം ജോസിനെ കോടതി വിളിച്ച് വരുത്തുകയും രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.ഇതേത്തുടര്‍ന്ന് ഫ്ളാറ്റ് എത്രയും പെട്ടെന്ന് പൊളിക്കുമെന്ന് ചീഫ് സെക്രട്ടറി തന്നെ നേരിട്ടെത്തി കോടതിയില്‍ സത്യവാങ്മൂലം നല്‍കി. ഫെബ്രുവരി 9-ാം തീയ്യതികക്കം, ഫ്‌ലാറ്റുകള്‍ നിന്നിരുന്ന സ്ഥലം അവശിഷ്ടങ്ങളെല്ലാം നീക്കം ചെയ്ത് പൂര്‍വസ്ഥിതിയിലാക്കുമെന്നാണ് ചീഫ് സെക്രട്ടറി കഴിഞ്ഞ ഒക്ടോബര്‍ 25-ാം തീയതി സുപ്രീംകോടതിയെ അറിയിച്ചത്.
