
തൃശൂർ: മമ്മൂട്ടിയെ ബ്രാന്‍ഡ് അംബാസഡര്‍ ആക്കി അവതരിപ്പിച്ച അവതാര്‍ ജ്വല്ലറി കേരളത്തിൽ നടത്തിയത് കോടികളുടെ തട്ടിപ്പ്. മമ്മൂട്ടിയെ ഉപയോഗിച്ചുള്ള വന്‍ പ്രചാരണങ്ങള്‍ക്ക് ലഭിച്ച സ്വീകര്യത മുതലാക്കിയാണ് സ്വര്‍ണ നിക്ഷേപ തട്ടിപ്പ് ആരംഭിച്ചത്. അവതാറിന്റെ ശാഖകളില്‍ ഗോള്‍ഡ് ഏല്‍പ്പിച്ചാല്‍ പ്രതിമാസം പലിശ നിരക്കിലുള്ള സ്വര്‍ണം ലഭിക്കുമെന്നുള്ള വാഗ്ദാനത്തില്‍ വഞ്ചിതരായവര്‍ക്കാണ് ലക്ഷങ്ങള്‍ നഷ്ടമായിരിക്കുന്നത്.ആയിരത്തിലധികം പേര്‍ ഇത്തരത്തില്‍ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് പൊലീസിന്റെ കണക്ക്. പെരുമ്പാവൂരിലെ ഫഫാസ് ഗോള്‍ഡ് എന്ന ജ്വല്ലറിയുടെ ഉടമ വെങ്ങോല പട്ടരുമഠം സലീമിന്റെ പരാതിയിലാണ് അവതാര്‍ ഗോള്‍ഡ് ഉടമയുടെ ഭാര്യ ഫൗസിയ അബ്ദുല്ലയെ പൊലീസ് അറസ്റ്റ് ചെയ്തത്. ജ്വല്ലറി ഏറ്റെടുത്തുനടത്താമെന്ന് അബ്ദുള്ള കരാര്‍ ഒപ്പിട്ടിരുന്നു. തുടര്‍ന്ന്, ജ്വല്ലറിയിലുണ്ടായിരുന്ന 30 കിലോയിലേറെ സ്വര്‍ണം കൈക്കലാക്കി വഞ്ചിച്ചെന്നാണ് പരാതി. പോലീസ് കേസ് എടുത്തത് അറിഞ്ഞ ജ്വല്ലറി ഉടമ അബ്ദുല്ലയും കുടുംബവും ഗള്‍ഫിലേക്ക് കടക്കുകയായിരുന്നു.
![]()
തിരികെ കോഴിക്കോട്ടെത്തിയ സമയത്ത് പ്രത്യേക അന്വേഷണ സംഘം അബ്ദുല്ലയെ പിടികൂടി. പിന്നാലെ ഫൗസിയയും മകന്‍ ഫാരിസും കോടതിയില്‍നിന്ന് മുന്‍കൂര്‍ ജാമ്യമെടുത്തു. രണ്ടാഴ്ച മുമ്പ് കേരളത്തിലേക്ക് മടങ്ങിയെങ്കിലും മംഗളൂരു എയര്‍പോര്‍ട്ടില്‍ എമിഗ്രേഷന്‍ വിഭാഗം ഇവരെ അറസ്റ്റ്‌ചെയ്‌തെങ്കിലും മുന്‍കൂര്‍ ജാമ്യം ഹാജരാക്കി ഇരുവരും പുറത്തെത്തി. പരാതിക്കാരന്‍ വീണ്ടും കോടതിയെ സമീപിച്ചതോടെ ഇരുവരുടെയും മുന്‍കൂര്‍ ജാമ്യം റദ്ദാക്കിയതോടെയാണ് വീണ്ടും അറസ്റ്റ് നടന്നത്. മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ അവതാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട് എന്ന പേരില്‍ ആരംഭിച്ച സ്ഥാപനം 600 ല്‍ പരം നിക്ഷേപകരില്‍നിന്ന് 150 കോടി രൂപ തട്ടിയെടുത്തിരുന്നു. ഈ കേസ് പോലീസിലെ പ്രത്യേക സെല്‍ അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് ലഭിച്ച പരാതിയെ തുടര്‍ന്നു ഉത്തരവിട്ടിരുന്നു. കോടിക്കണക്കിന് രൂപ തട്ടിയെടുത്തശേഷം എതിര്‍കക്ഷികള്‍ ആഡംബര ജീവിതം നയിക്കുകയാണെന്ന് ആരോപിച്ച് തൃശൂര്‍ സ്വദേശി അബുബക്കര്‍ സമര്‍പ്പിച്ച പരാതിയിലാണ് ഈ ഉത്തരവ് ഉണ്ടായത്.നേരത്തേ, അവതാര്‍ ഗോള്‍ഡിന്റെ ബ്രാന്‍ഡ് അംബാസഡര്‍ മമ്മൂട്ടിക്കെതിരേയും ആക്ഷന്‍ കമ്മിറ്റി രംഗത്തെത്തിയിരുന്നു.
അവതാര്‍ തട്ടിപ്പില്‍ ബ്രാന്‍ഡ് അംബാസിഡറായിരുന്ന നടന്‍ മമ്മൂട്ടിയെ പ്രതിചേര്‍ക്കണമെന്ന നിക്ഷേപകരുടെ പരാതി മനുഷ്യാവകാശ കമ്മീഷന്‍ ഫയലില്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. മമ്മൂട്ടിയിലുള്ള വിശ്വാസംകൊണ്ടാണ് പലരും രണ്ടാമതൊന്നാലോചിക്കാതെ അന്ന് നിക്ഷേപം നടത്തിയത്. ഇത്രയധികം നിക്ഷേപകരും പണവും എത്തിയതും മമ്മൂട്ടി എന്ന സാന്നിധ്യം ഉള്ളതിനാലാണ്ഇത് വ്യക്തമാക്കിയാണ് മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കിയതും. അവതാര്‍ ഗോള്‍ഡ് ഉടമയുടെ ഭാര്യ ഫൗസിയ അബ്ദുല്ലയും അറസ്റ്റിലായതോടെ നിക്ഷേപകരെ പരസ്യത്തിലൂടെ ആകര്‍ഷിച്ച മമ്മൂട്ടിക്ക് എതിരെയും പോലീസ് അന്വേഷണം വേണമെന്നാണ് നിക്ഷേപകരുടെ ആവശ്യം.
