
കോഴിക്കോട്: താന്‍ സമൂഹത്തിൽ മതസ്പര്‍ദയുണ്ടാക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയിട്ടില്ലെന്നും കുറ്റം ചെയ്തെന്നു കോടതി കണ്ടെത്തിയാല്‍ പൊതു ജീവിതം അവസാനിപ്പിക്കുമെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള. ഇന്ന് കോഴിക്കോട് പ്രസ് ക്ലബ് സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

താൻ മതസ്പര്‍ധ വളര്‍ത്തുന്ന ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല. ഇന്‍ക്വസ്റ്റ് നടപടിയുടെ ഭാഗമായ കാര്യങ്ങള്‍ മാത്രമാണ് പറഞ്ഞതെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. കേസിന് പിന്നില്‍ പോലീസിന്‍റെയും ഇടതുപക്ഷത്തിന്‍റെയും ഗൂഢാലോചനയുണ്ടെന്നും കള്ളക്കേസുകള്‍ ചുമത്തി തന്നെ തകര്‍ക്കാമെന്ന് കരുതുന്നത് വ്യാമോഹമാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
താന്‍ സര്‍ക്കാരിന്‍റെ കള്ളക്കേസില്‍ വേട്ടയാടുന്നതിന് ഇരയായെന്നും ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷനായ ശേഷം ഇതുപോലെ രണ്ട് കള്ളക്കേസുകള്‍ തനിക്കെതിരേ ചുമത്തിയിട്ടുണ്ടെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
അതേസമയം വിവാദ പരാമര്‍ശത്തിന്‍റെ പേരില്‍ ശ്രീധരന്‍ പിള്ളയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തിരുന്നു.
